ന്യൂഡൽഹി: കടൽ മാർഗ്ഗം നടക്കുന്ന മയക്കുമരുന്ന് വ്യാപനവും കടത്തും ഏതു വിധേനയും തടയാനുറപ്പിച്ച് കേന്ദ്രം. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ കർണാടകയിൽ നടക്കുന്ന ചർച്ചയിൽ രാജ്യത്തെ മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തും. രാജ്യത്ത് വൻതോതിൽ നടക്കുന്ന മയക്കുമരുന്ന് കടത്തിനെ കുറിച്ചും കർശനമായ ശിക്ഷാ നടപടികളെ കുറിച്ചും അമിത് ഷായുടെ നേതൃത്വത്തിൽ നടത്തുന്ന പ്രാദേശിക സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. മോദി സർക്കാർ അധികാരമേറ്റ ശേഷം രാജ്യത്ത് ഇതുവരെ 8,409 കോടി രൂപയുടെ മയക്കുമരുന്നാണ് നശിപ്പിച്ചത്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മാത്രമായി 3,138 കോടി രൂപ വിലമതിക്കുന്ന 1,29,363 കിലോഗ്രാം മയക്കുമരുന്നുകൾ നശിപ്പിച്ചു.
രാജ്യമിന്ന് എല്ലാ മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെയും ശാക്തീകരണത്തിനും സഹകരണത്തിനും നിരവധി മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. വരും നാളുകളിൽ മയക്കുമരുന്ന് തടയുന്നതിനുള്ള സമഗ്രമായ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കും. മയക്കുമരുന്ന് കള്ളക്കടത്ത് ദേശീയ പ്രശ്‌നമാണ്. അത് കൈകാര്യം ചെയ്യാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണെന്നും മയക്കുമരുന്ന് ഭീഷണിയെ നേരിടാൻ സംസ്ഥാന തലത്തിലും യോഗങ്ങൾ ചേരുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Comments