ദുബായ്: യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി സർവ്വകാല റെക്കോർഡിലേക്ക്. ഇന്ത്യയുടെ കയറ്റുമതി 3,200 കോടി ഡോളറിലേക്ക് എത്തിയിരിക്കുകയാണ്.ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിന് പിന്നാലെയാണ് കയറ്റുമതി ഇത്രയേറെ കുതിച്ചുയർന്നത്.
2022-23 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കയറ്റുമതിയായിരിക്കും ഇന്ത്യയും യുഎഇയും തമ്മിൽ നടക്കുക. യുഎഇയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 3,200 കോടി ഡോളറിലേക്ക് എത്തിയതായി കേന്ദ്ര സർക്കാരിന്‍റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മലയാളികൾ അടക്കമുള്ള വ്യവസായികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും സെപ കരാർ ഏറെ ഉപകാരപ്രദമായി എന്നതിന്‍റെ തെളിവാണ് ഈ കണക്കുകൾ.
ഇന്ത്യയ്‌ക്ക് പിന്നാലെ വിവിധ രാജ്യങ്ങളുമായി യുഎഇ സെപ കരാർ ഒപ്പുവെച്ചിട്ടുണ്ട്. 2021-22 സാമ്പത്തിക വർഷത്തിൽ 28.04 ശതകോടി ഡോളറിന്‍റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നടന്നത്. ഇതിനെക്കാൾ 14 ശതമാനം ഇക്കുറി വർധിക്കുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ എണ്ണയിതര വ്യാപാര മേഖലയിൽ 10,000 കോടി ഡോളറിന്‍റെ വ്യാപാരം ലക്ഷ്യമിട്ടാണ് സെപ കരാർ ഒപ്പുവെച്ചത്. ഇതിനു പിന്നാലെ സ്വർണം, കാർഷികോത്പന്നങ്ങൾ, ഇലക്ട്രോണിക്സ് ഉൾപ്പെടെയുള്ളവയുടെ കയറ്റുമതി ഇന്ത്യയിൽ നിന്ന് കുതിച്ചുയർന്നിരുന്നു. യുഎഇയിലെ മലയാളികൾ അടക്കമുള്ളവരുടെ സ്ഥാപനങ്ങളിലേക്ക് നാട്ടിൽ നിന്ന് നിരവധി ഉൽപന്നങ്ങൾ എത്തുന്നുണ്ട്. കസ്റ്റംസ് തീരുവ ഒഴിവാക്കിയതോടെയാണ് കയറ്റുമതി വർധിച്ചത്.
Comments