ന്യൂഡൽഹി: ഐപിഎല്ലിന്റെ ഈ സീസൺ കളിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ റിഷഭ് പന്തിന്റെ പകരക്കാരനെ പ്രഖ്യാപിക്കാനൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. ബംഗാളിന്റെ വിക്കറ്റ് കീപ്പറും ബാറ്ററുമായ അഭിഷേക് പോറലിനെയാണ് പകരക്കാരനായി ഡൽഹി പരിഗണിക്കുന്നത്. പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡൽഹിയുടെ പരിശീലന മത്സരങ്ങളിലും സന്നാഹ ക്യാമ്പിലും അഭിഷേക് പങ്കെടുത്തിരുന്നു.
പന്തിന് പകരക്കാരനായി ഡൽഹി ടീം ഡയറക്ടർ സൗരവ് ഗാംഗുലിയും കോച്ച് റിക്കി പോണ്ടിംഗും അഭിഷേകിന്റെ പേര് തന്നെയാണ് നിർദ്ദേശിച്ചിരിക്കുന്നത്. അഭിഷേകിനെ കൂടാതെ ഷെൽഡൺ ജാക്സൺ, ലുവിന്ദ് സിസോദിയ, വിവേക് സിംഗ് എന്നിവരുടെ പേരും പരിഗണനയിൽ ഉണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കഴിഞ്ഞ സീസണിൽ കളിച്ച അഭിഷേക് ബാറ്ററെന്ന നിലയിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിൽ തിളങ്ങിയിരുന്നു.
ഈ സീസണിൽ റിഷഭ് പന്തിന്റെ പകരക്കാരനായി സർഫ്രാസ് ഖാനെ പരീക്ഷിക്കാനും ഡൽഹിക്ക് പ്ലാനുണ്ട്. മുമ്പ് പലപ്പോഴും സർഫ്രാസ് താൽക്കാലിക വിക്കറ്റ് കീപ്പറായിട്ടുണ്ട്. ഫിൽ സാൾട്ട് ആണ് വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഡൽഹിക്ക് മുന്നിലുള്ള ഏക വിദേശ ഓപ്ഷൻ. 2022 ഡിസംബർ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. ശേഷം സാധാരണ ജീവിതത്തിലേക്ക് കടന്ന് വന്നുകൊണ്ടിരിക്കുകാണ് താരം. ഓരോ വിശേഷങ്ങളും പന്ത് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുന്നത്
Comments