അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാറാം സീസണിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയുടെ കാൽതൊട്ട് വന്ദിച്ച് പ്രശസ്ത ബോളിവുഡ് ഗായകൻ അർജിത് സിംഗ്. ധോണിയുടെ വലിയ ആരാധകനാണ് അർജിത്. തന്റെ ആരാധനാമൂർത്തിയുടെ കാലിൽ തൊട്ട് വണങ്ങുന്ന അർജിത് സിംഗിന്റെ ചിത്രം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഉദ്ഘാടനച്ചടങ്ങിലെ പരിപാടികൾക്ക് ശേഷം ചെന്നൈ ക്യാപ്റ്റൻ ധോണിയും ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും വേദിയിലെത്തിയിരുന്നു. വേദിയിലുണ്ടായിരുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ, രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവർക്ക് കൈ കൊടുത്ത ശേഷം അർജിത് സിംഗിന് കൈ കൊടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം ധോണിയുടെ കാലിൽ തൊട്ട് വന്ദിച്ചത്. അധികം വൈകാതെ ഇതിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയും ചെയ്തു.
ഇത്തവണത്തെ ഐപിഎല്ലിന്റെ ഉദ്ഘാടന ചടങ്ങുകൾ നടന്നത് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ വെച്ചായിരുന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് മാറ്റ് കൂട്ടാൻ ചലച്ചിത്ര താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു. വർണ്ണാഭമായ പരിപാടികളാണ് സംഘാടകർ ഒരുക്കിയത്. ഇന്നലെ വൈകുന്നേരം ആറിന് ആരംഭിച്ച ഉദ്ഘാടനച്ചടങ്ങിലേക്ക് ആദ്യമെത്തിയത് ഗായകൻ അർജിത് സിംഗായിരുന്നു. തന്റെ ഹിറ്റ് ഗാനങ്ങളിലൂടെ അദ്ദേഹം സ്റ്റേഡിയത്തെ മുഴുവൻ കൈയിലെടുത്തു. അർജിത് സിംഗിന് പിന്നാലെ നടിമാരായ രശ്മിക മന്ദാന, തമന്ന ഭാട്ടിയ എന്നിവരും തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.
Comments