ആലപ്പുഴ: മൂന്നര പതിറ്റാണ്ടിന് ശേഷം ഒത്തുകൂടിയ പൂർവ വിദ്യാർത്ഥി സംഗമം കല്യാണത്തിൽ കലാശിച്ചിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഒത്തുകൂടിയപ്പോഴാണ് കൂട്ടുകാരി പ്രിയ ഇപ്പോഴും വിവാഹിതയായിട്ടില്ല എന്ന വിവരം സുഹൃത്തുക്കൾ മനസിലാക്കുന്നത്. കുടുംബാംഗങ്ങൾക്കൊപ്പം സൗഹൃദക്കൂട്ടായ്മയും ഒന്നിച്ചതോടെ പ്രിയയ്ക്ക് ഇണയായി അനിലെത്തി. ഇന്നലെ ഇരുവരും വിവാഹിതരായി പുതുജീവിതത്തിലേക്ക് കടന്നു.
ചേർത്തല തെക്ക് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 1987-88 എസ്എസ്എൽസി ബാച്ചിന്റെ കൂട്ടായ്മയിൽ സുവർണമുദ്ര എന്ന പേരിൽ അടുത്തിടെ ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചിരുന്നു. ഈ അവസരത്തിലാണ് പ്രിയ വിവാഹിതയല്ലെന്ന വിവരം കൂട്ടുകാർ മനസിലാക്കുന്നത്. പിന്നാലെ പ്രിയയുടെ വരനായുള്ള അന്വേഷണം ആരംഭിച്ചു. പങ്കാളിയ്ക്കായുള്ള അന്വേഷണം അവസാനിച്ചത് മരുത്തോർവട്ടം ഗീതാലയത്തിൽ രാധയുടെയും പരേതനായ പ്രഭാകരന്റെ മകൻ അനിലിലായിരുന്നു. ഇരുവരുടെയും കുടുംബങ്ങളും ഒപ്പം നിന്നതോടെ ചേർത്തല വാവക്കാട് മഹാദേവ ക്ഷേത്രത്തിൽ പ്രിയയും അനിലും വിവാഹിതരായി.
ചേർത്തല കുറുപ്പൻകുളങ്ങര നിവർത്തിൽ കമലമ്മയുടെയും പരേതനായ പരമേശ്വരന്റെയും മകളാണ് പ്രിയ. കൂട്ടുകാരി പ്രിയയുടെ വിവാഹത്തിന് തുടക്കം മുതൽ അവസാനം വരെ കട്ടയ്ക്ക് കൂടെ നിന്നത് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ കൂട്ടായ്മയായിരുന്നു. വിവാഹത്തിന്റെയും സൽക്കാരത്തിന്റെയും ചെലവുകളിലുൾപ്പടെ കൂട്ടുകാർ ഒപ്പം നിന്നു. സജി കുഞ്ഞിക്കുട്ടൻ, പ്രദീപ് എന്നിവരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത്.
Comments