ന്യൂഡൽഹി : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങാൻ കോടികൾ ചെലവിട്ട് റഷ്യ . ഇന്ത്യൻ രൂപ ഉപയോഗിച്ച് ഇന്ത്യയുമായി വ്യാപാരം ആരംഭിച്ച റഷ്യയിലെ കയറ്റുമതിക്കാർ അടുത്തിടെ 4 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ചാണ് ഇന്ത്യ നിർമ്മിച്ച പ്രതിരോധ ഉപകരണങ്ങളും ആയുധങ്ങളും വാങ്ങുന്നത് . ഇന്ത്യൻ രൂപ ഉപയോഗിച്ച് ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനായി ആരംഭിച്ച വോസ്‌ട്രോ അക്കൗണ്ടുകളിൽ നിന്നുള്ള പണമാണ് ഇതിനായി ചിലവിടുന്നത്.
ഒക്‌ടോബർ വരെ, റഷ്യ കയറ്റുമതിയ്‌ക്കായി വോസ്‌ട്രോ അക്കൗണ്ടുകളിൽ നീക്കി വച്ചത് ഏകദേശം 8 മില്യൺ യുഎസ് ഡോളറായിരുന്നു. വെറും ആറ് മാസത്തിനുള്ളിൽ, ഈ ഫണ്ടിന്റെ 50 ശതമാനമാണ് അവർ ഉപയോഗിച്ചത്. പ്രാദേശിക കറൻസികളിൽ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2023 ജൂലൈയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 20 ബാങ്കുകൾക്ക് 22 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകളുമായി ഇടപാട് നടത്താൻ അനുമതി നൽകി. അതിലൊന്നായിരുന്നു റഷ്യ.
ഫോറെക്‌സ് സെറ്റിൽമെൻ്റുകൾ, ക്രോസ് ബോർഡർ പേയ്‌മെൻ്റുകൾ, വിപണിയിലെ നിക്ഷേപം എന്നിവ ഉൾപ്പെടെയുള്ള ഇടപാടുകൾക്കായി വോസ്‌ട്രോ അക്കൗണ്ട് വിദേശ വായ്പക്കാരനെ അനുവദിക്കുന്നു. ഈ വോസ്‌ട്രോ അക്കൗണ്ടുകളിൽ നിന്നുള്ള രൂപ ഇന്ത്യയിൽ നിന്ന് സാധനങ്ങൾ ഇറക്കുമതി ചെയ്യാൻ റഷ്യയും ഉപയോഗിക്കുന്നു.
യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യയ്‌ക്ക് ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് മറ്റ് രാജ്യങ്ങൾ പിന്മാറിയപ്പോഴും ഇന്ത്യ റഷ്യയിലേക്ക് യന്ത്രസാമഗ്രികൾ, ഓട്ടോ ഭാഗങ്ങൾ, മറ്റ് എഞ്ചിനീയറിംഗ് സാധനങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നുണ്ടായിരുന്നു. തുടർന്ന് റഷ്യ വോസ്ട്രോ അക്കൗണ്ടുകൾ വഴി ഇന്ത്യയിൽ വൻതോതിൽ നിക്ഷേപം നടത്താൻ തുടങ്ങി.















