അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ‘ഗജ് ഉത്സവ്’ എന്ന പേരിൽ ആനകൾക്കായി ഉത്സവം നടത്താനൊരുങ്ങുന്നു. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് സംഘടിപ്പിക്കുന്ന ഗജ് ഉത്സവ് ഏപ്രിൽ 7,8 ദിവസങ്ങളിലാണ് നടക്കുക. കാട്ടാനകളുടെ സംരക്ഷണം ഉറപ്പുവരുത്തുക, ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുക, അവരുടെ വാസസ്ഥലങ്ങൾ സംരക്ഷിക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യങ്ങൾ.
ഏപ്രിൽ ഏഴിന് രാഷ്ട്രപതി ദ്രൗപദി മുർമു ഗജ് ഉത്സവ് ഉദ്ഘാടനം ചെയ്യും. ആനകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ 1991-92-ൽ ആരംഭിച്ച പ്രൊജക്ട് എലിഫന്റ് പദ്ധതി 30 വർഷം പിന്നിടുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ആനകളെ കുറിച്ച് ബോധവത്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ ദിവസങ്ങളിൽ കാസിരംഗ പാർക്കിലെ പ്രശസ്തമായ ജീപ്പ്,ആന സവാരികൾ എന്നിവ നിർത്തിവെയ്ക്കും.
നാഷണൽ പാർക്കിലെ കാസിരംഗ, കൊഹാര, ബാഗോരി, ബുരാപഹാർ, അഗോറത്തോളി എന്നീ റെയ്ഞ്ചുകളിലും ഈ ദിവസങ്ങളിൽ പ്രവേശനാനുമതി ഉണ്ടാവില്ല. രാഷ്ട്രപതി രണ്ട് ദിവസങ്ങളിലും ഗജ് ഉത്സവത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ കാട്ടാനകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനമാണ് അസം. ലോകത്തെ തന്നെ പ്രധാന വന്യജീവി സങ്കേതങ്ങളുടെ പട്ടികയിൽ ഇടം നേടിയ വനമാണ് കാസിരംഗ.
Comments