ഒരു വർഷക്കാലം ഐശ്വര്യമുണ്ടാകാനാണ് വിഷുപ്പുലരിയിൽ കണികണ്ടുണരുന്നത്. വസന്തകാലാരംഭമാണ് ഈ ഉത്സവദിനത്തിന്റെ കവാടം. പ്രകൃതി പുഷ്പാഭരണങ്ങൾ ചാർത്തി വിഷു ദിനം കാത്തിരിക്കുന്നു. വിഷുവിന്റെ വരവിന് ദിവസങ്ങൾക്ക് മുൻപ് തന്നെ നാടെങ്ങും കണിക്കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കും. കിളികളുടെ പാട്ട്, വൃക്ഷങ്ങൾ നിറയെ ഫലങ്ങൾ, പ്രസന്നമായ പകൽ എവിടെയും സമൃദ്ധിയും സന്തോഷവും. വിഷുദിനത്തിൽ മിക്ക ക്ഷേത്രങ്ങളിലും കണിയൊരുക്കും. എങ്കിലും ഗുരുവായൂരിലെ വിഷുക്കണി ഏറെ പ്രശസ്തവും അതിപ്രധാനവുമാണ് . വിഷുപ്പുലരിയിൽ കണ്ണനെ കണികണ്ട് സായൂജ്യം നേടാൻ നിരവധി ഭക്തരാണ് ഗുരുവായൂർ എത്താറുള്ളത്. ശ്രീകൃഷ്ണ ഭഗവാൻ പൂജിച്ച വിഗ്രഹമാണു ഗുരുവായൂരിലുള്ളത്.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 15-ന് പുലർച്ചെ 2.45-ന് തുടങ്ങും. ഒരു മണിക്കൂർ തുടരും. 3.45-ന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും. ശ്രീലകത്ത് ഗുരുവായൂരപ്പവിഗ്രഹത്തിന്റെ വലതു ഭാഗത്ത് മുഖമണ്ഡപത്തിൽ സ്വർണശീവേലിത്തിടമ്പ് അലങ്കരിച്ച പൊൻപീഠത്തിൽ എഴുന്നള്ളിച്ചുവയ്‌ക്കും. മുന്നിൽ ഓട്ടുരുളിയിൽ കണിക്കോപ്പുകളും ഉണ്ടാകും. മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ആദ്യം ഗുരുവായൂരപ്പന് കാണികാണിച്ചശേഷം ഭക്തർക്ക് ദർശനത്തിന് ശ്രീലകവാതിൽ തുറക്കും. വിഷുനമസ്കാരം ക്ഷേത്രത്തിൽ വിശേഷതയാണ്. ഉച്ചപ്പൂജയ്‌ക്ക് നമസ്കാരസദ്യയുടെ വിഭവങ്ങൾ ഭഗവാന് നിവേദിക്കും. രാത്രി വിഷുവിളക്ക് തെളിയും.
വിഷുവിനെ കുറിച്ചു വ്യത്യസ്ഥ ഐതിഹ്യങ്ങൾ പ്രചാരത്തിൽ ഉണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
വരാൻ പോകുന്ന ഒരു വർഷത്തെ വിഷു സൂചിപ്പിക്കുന്നു എന്നതിനാൽ വിഷുക്കണിയും വിഷു കൈനീട്ടവും പ്രധാനം ആണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണിയുടെ ചുമതല. അരിയും നെല്ലും പാതി നിറച്ച ഓട്ടുരുളിയിൽ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്‌ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കണിക്കൊന്നയാണ് (ഇന്ത്യൻ ലബർണം). ഫെബ്രുവരി മാസം മുതൽ കേരളത്തിൽ കണിക്കൊന്ന പൂക്കാൻ തുടങ്ങും.കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പം. കർണ്ണികാരം എന്നും കണിക്കൊന്നയ്‌ക്ക് പേരുണ്ട്. വിഷുക്കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം പൂത്തു നിൽക്കുന്ന കണിക്കൊന്ന നയനാന്ദകരമായ കാഴ്ചയാണ്.
അങ്ങനെ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന ഐശ്വര്യസമ്പൂർണ്ണമായ വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും ഒക്കെ പ്രാദേശികമായി കണിക്ക് വെയ്‌ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.
വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് സ്വയം കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
കണി കണ്ടതിനുശേഷം ഗൃഹനാഥന്റെ ചുമതല ആണ് കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം കൊടുക്കുക എന്നത്. പണ്ടൊക്കെ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്. വരുന്ന വര്ഷം മുഴുവൻ സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
Comments