സമൂഹിക വിഷയങ്ങളിൽ നിരന്തരം ഇടപെടുകയും തന്റെ നിലപാടുകൾ തുറന്നു പറയുകയും ചെയ്യുന്ന നടനാണ് ജോയ് മാത്യു. പിണറായി സർക്കാരിന്റെയും സിപിഎമ്മിന്റെയും ഇരട്ടത്താപ്പുകളെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു താരമെന്ന നിലയിൽ ജോയ് മാത്യുവിനെതിരെ സൈബർ ആക്രമങ്ങൾ ശക്തമാണ്. ഇപ്പോഴിതാ, വയനാട്ടിൽ കോൺഗ്രസ് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം ജോയ് മാത്യു പങ്കെടുത്തിരിക്കുകയാണ്. ഇതോടെ, നടന്റെ കോൺഗ്രസ് ബന്ധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഇതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം.
‘ഞാൻ കോൺഗ്രസുകാരൻ ആണോ എന്ന് ചോദിച്ചാൽ എനിക്ക് തന്നെ അതറിയില്ല. ഇപ്പോൾ ഇന്ന് മുതലോ നാളെ മുതലോ എന്റെ പേര് വച്ച് ഫേയ്സ്ബുക്കിൽ ട്രോളുകൾ വരാൻ തുടങ്ങും. അങ്ങനെയുള്ള കാര്യങ്ങളൊന്നും മുഖവിലയ്‌ക്ക് എടുക്കാത്ത ആളാണ് ഞാൻ. ഞാനൊരു കലാകാരനാണ്, ഒരു നടനാണ്. ജനങ്ങൾക്ക് ഇഷ്ടമുള്ള നടനാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനപ്പോൾ പൊതുസ്വത്താണ്. എന്റെ സിനിമ കോൺഗ്രസുകാർ മാത്രം കാണണം, കമ്യൂണിസ്റ്റുകാർ കാണേണ്ട എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല’.
‘ഞാൻ ജനങ്ങളുടെ സ്വത്താണ്. ഞാൻ അഭിനയിക്കുന്ന സിനിമകൾ കാണുന്നതും എന്റെ എഴുത്ത് വായിക്കുന്നതും ജനങ്ങളാണ്. അതിൽ വേർതിരിവില്ല. ജാതി- വംശ വ്യത്യാസങ്ങളൊന്നും ഇല്ല. ഞാൻ അങ്ങനെ കാണുന്നുമില്ല. നെറികേടിനെ നെറികേടെന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെയാണ് ‘സൂപ്പർ സ്റ്റാർ’ എന്ന് വിളിക്കുകയെങ്കിൽ, ഞാൻ സൂപ്പർ സ്റ്റാറാണ്. നിങ്ങൾക്ക് ഒരുപാട് സൂപ്പർ സ്റ്റാറുകൾ ഉണ്ടാകും. പക്ഷേ സമൂഹത്തിൽ നടക്കുന്ന എന്തെങ്കിലും ഒരു അനീതിക്കെതിരെ കമ എന്ന് മിണ്ടാൻ ധൈര്യമില്ലാത്തവരാണ്’- എന്ന് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments