കണ്ണൂർ: മാവേലി എക്സ്പ്രസിലെ റിസർവ്ഡ് കോച്ചിനകത്ത് യുവതിയ്‌ക്ക് നേരെ ആക്രമണം. ശൗചാലയത്തിൽ പോയിമടങ്ങവെ യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഇറങ്ങിയോടി. ഇന്ന് പുലർച്ചെ രണ്ടിനാണ് സംഭവം. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിലെ എസ് എട്ടിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആർ.പി.എഫ്. കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരുവനന്തപുരത്ത് പഠിക്കുന്ന യുവതി വീട്ടിലേക്ക് വരികയായിരുന്നു. എസ് എട്ടിലെ 54-ാം ബർത്തായിരുന്നു യുവതിയുടേത്. സംഭവ സമയത്ത് വണ്ടി ഒരു സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ശൗചാലയത്തിൽ പോയി വരുമ്പോൾ തന്നെ ഒരാൾ പെട്ടെന്ന് കൈപിടിച്ച് തിരിച്ച് മുഖംപൊത്തി ശ്വാസം മുട്ടിച്ചെന്നും കഴുത്തിലെ മാല പൊട്ടിച്ചെന്നും യുവതി പറഞ്ഞു.
മൽപ്പിടിത്തത്തിൽ മാലയുടെ ലോക്കറ്റ് കൊണ്ട് കഴുത്തിൽ മുറിഞ്ഞു. തുടർന്ന് മാലയുടെ ബാക്കി കഷണവുമായി രണ്ടുപേർ ഇറങ്ങിയോടി. മുൻപും അവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു എന്നാണ് യുവതി പറയുന്നത്. ഭയന്നുവിറച്ച് ഉറങ്ങാൻ സാധിച്ചില്ലെന്നും ഭയം കാരണം അച്ഛനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നെന്നും പഴയങ്ങാടിയിൽ വണ്ടിയിറങ്ങിയ ശേഷമാണ് പരാതി നൽകിയതെന്നും പെൺകുട്ടി പറഞ്ഞു.
Comments