ദിസ്പൂർ: പരമ്പരാഗത നൃത്ത രൂപമായ ബിഹു നൃത്തം അവതരിപ്പിച്ച് ചരിത്രം കുറിച്ച് അസം. ഒറ്റ വേദിയിൽ 12000 കലാകാരൻമാർ ബിഹു നൃത്തം അവതരിപ്പിച്ചാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്. അസമിന്റെ സാംസ്കാരിക പൈതൃകത്തെ ലോക ഭൂപടത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിച്ചത്.
ഗുവാഹട്ടിയിലെ സരുസജായിയിലുള്ള ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിലാണ് ഭീമൻ ബിഹു നൃത്തം അവതരിപ്പിച്ചത്. പരിപാടിയിൽ, സംസ്ഥാനത്തെ ഗായകരും പരമ്പരാഗത ഉപകരണങ്ങളായ ധോൾ, താൽ, ഗോഗോണ, ടോക, പെപ്പ, ക്സുതുലി എന്നീ വാദ്യങ്ങൾ വായിക്കുന്നവരും ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത മികച്ച കലാകാരൻമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇതിലേയ്ക്കായി മികച്ച പ്രകടനം നടത്തുന്നവരെ എത്തിക്കുന്നതിനായി സംസ്ഥാനത്തുടനീളം പരിശീലന പരിപാടികൾ നടത്തിയിരുന്നു.
പരിശീലനം നൽകിയവർക്കും നർത്തകർക്കും വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തവർക്കും 25000/- രൂപ ഗ്രാന്റായി നൽകും. പരിപാടിയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ പ്രധാനമന്ത്രി കൈമാറും. ഒരൊറ്റ വേദിയിൽ ഏറ്റവും വലിയ ബിഹു നൃത്തം സംഘടിപ്പിച്ച് നാടോടിനൃത്ത വിഭാഗത്തിൽ നിന്ന് ഗിന്നസ് ബുക്കിൽ ഇടം പിടിക്കണം എന്നാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ പറഞ്ഞിരുന്നു.
ബിഹു ഉത്സവവുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു നാടോടി നൃത്തമാണ് ബിഹു നൃത്തം. അസാമീസ് സംസ്കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ് ഈ നൃത്തം. ഒരു ഗ്രൂപ്പായി അവതരിപ്പിക്കുന്ന ബിഹു നൃത്തം സാധാരണയായി ചെറുപ്പക്കാരും യുവതികളുമാണ് കളിക്കുന്നത്. വേഗതയേറിയ ചുവടുകളും കൈ ചലനങ്ങളും ഈ നൃത്ത രൂപത്തിന്റെ സവിശേഷതയാണ്. നർത്തകരുടെ വസ്ത്രധാരണം പരമ്പരാഗതവും വർണ്ണാഭവുമായ ചുവന്ന നിറമുള്ളതുമാണ്. ഇത് സന്തോഷത്തെയും ഊർജ്ജസ്വലതയെയും സൂചിപ്പിക്കുന്നു. നർത്തകരായ ചെറുപ്പക്കാരും യുവതികളും നൃത്ത വേദിയിലേക്ക് പതുക്കെ നടക്കുന്നതിലൂടെയാണ് നൃത്തം ആരംഭിക്കുന്നത്. എന്നാൽ ഈ നൃത്ത രൂപത്തിന്റെ ഉത്ഭവം അജ്ഞാതമാണ്.
Comments