തിരുവനന്തപുരം : ഈശ്വനുള്ള സമർപ്പണം എന്ന നിലയിലാണ് ആരാധനാലയങ്ങളിലെ വഞ്ചികളിൽ നാം കാണിക്ക നിക്ഷേപിക്കുന്നത്. ആ കാണിക്ക പണം ക്ഷേത്രകാര്യങ്ങൾക്കു വേണ്ടിയായിരിക്കും ഉപയോഗിക്കപ്പെടുകയെന്നും നമുക്കറിയാം.
എന്നാൽ കാണിക്കയായി ലഭിക്കുന്ന പണം കഷ്ടത അനുഭവിക്കുന്ന ക്യാൻസർ രോഗികൾക്കു വേണ്ടി നൽകുന്ന ഒരു ക്ഷേത്രം കേരളത്തിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ കിഴുവിലം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രമാണ് ക്ഷേത്ര കാര്യങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും മാതൃകയാകുന്നത് .
ക്ഷേത്രത്തിനോടു ചേർന്ന് സ്ഥാപിച്ചിരിക്കുന്ന കാണിക്ക വഞ്ചിയിലെ പണം ക്യാൻസർ രോഗികൾക്കു നൽകുക എന്ന വലിയ തീരുമാനമെടുത്തത് ക്ഷേത്ര ഭാരവാഹികളാണ്. സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്ന ക്യാൻസർ രോഗികൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായിട്ടാണ് ക്ഷേത്ര ട്രസ്റ്റിന്റെ വകയായി ഈ കാണിക്കവഞ്ചി സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ നിന്നു കിട്ടുന്ന വരുമാനവും ക്ഷേത്ര ട്രസ്റ്റിന്റെ വകയായി ഒരു വിഹിതവും കൂടെ ചേർത്ത് ക്യാൻസർ രോഗികൾക്ക് കൈമാറുകയാണ് സാധാരണയായി ചെയ്യുന്നത്.
മുൻപേ തന്നെ ഇത്തരത്തിൽ ഒരു കാണിക്ക വഞ്ചി സ്ഥാപിക്കുവാനുള്ള തീരുമാനം ക്ഷേത്രം കെെക്കൊണ്ടിരുന്നു. ഇതറിഞ്ഞ ഒരു ഭക്തനാണ് ക്ഷേത്രത്തിനു വേണ്ടി സ്വന്തം ചെലവിൽ കാണിക്കവഞ്ചി നിർമ്മിച്ചു നൽകിയത്. കാണിക്കവഞ്ചി സ്ഥാപിച്ച ശേഷം ഇതുവരെ ഏകദേശം 500ലധികം പേർക്ക് ധനസഹായം കൈമാറിയിട്ടുണ്ടെന്നു ക്ഷേത്ര സെക്രട്ടറി പി.വി ജയൻ വ്യക്തമാക്കി.
ധനസഹായ വിതരണത്തിന് അതിരുകളൊന്നും ക്ഷേത്ര ട്രസറ്റ് നിശ്ചയിച്ചിട്ടില്ല. ധനസഹായത്തിന്റെ ഉപയോക്താക്കളെ കണ്ടെത്തുന്നത് പഞ്ചായത്തോ താലൂക്കോ അടിസ്ഥാനമാക്കിയുമല്ല. ജില്ലയിലെയും പുറത്തേയും പല താലൂക്കുകളിൽ നിന്നും അപേക്ഷകൾ ക്ഷേത്രത്തിൽ എത്താറുണ്ട് . ഇങ്ങനെയെത്തുന്ന അപേക്ഷകൾക്ക് തീർപ്പുണ്ടാക്കി സമയബന്ധിതമായി ധനസഹായം നൽകിയിട്ടുമുണ്ട് .
ഇതിനായി ധനസഹായം ആവശ്യമുള്ള ക്യാൻസർ രോഗികളിൽ നിന്നും ആദ്യം അപേക്ഷ ക്ഷണിക്കും. ലഭിക്കുന്ന അപേക്ഷകളിന്മേൽ വിശദമായ പരിശോധന നടക്കും. അപേക്ഷ നൽകിയ രോഗികൾ ധന സഹായം ആവശ്യമുള്ളവരാണെന്ന് കണ്ടെത്തിയാൽ അവർക്ക് ക്ഷേത്രത്തിൽ നിന്നും നേരിട്ടു പോയി ധനസഹായം കൈമാറുകയാണ് ചെയ്യുന്നത്.ക്ഷേത്രത്തിന്റെ ഈ വ്യത്യസ്ത ആശയം ഭക്തജനങ്ങൾ ഹൃദയപൂർവ്വം ഏറ്റെടുക്കുകയായിരുന്നു.
ക്ഷേത്ര ചടങ്ങുകൾക്കും വിവാഹം തുടങ്ങിയ മറ്റു ചടങ്ങുകൾക്കും എത്തുന്നവർ കാണിക്കവഞ്ചിയിൽ വലിയ തുകകൾ നിക്ഷേപിച്ചാണ് തിരിച്ചു പോകുന്നതെന്ന പ്രത്യേകതയും ഇപ്പോഴുണ്ട്. ഈ കാണിക്കയിൽ നിന്നും ഒരു പൈസപോലും ക്ഷേത്ര ആവശ്യങ്ങൾക്ക് എടുക്കാതെ ക്ഷേത്ര ട്രസ്റ്റിന്റെ സംഭാവന കൂടി കൂട്ടിച്ചേർത്താണ് രോഗികളെ കണ്ടുപിടിച്ച് അവർക്ക് നൽകുന്നത്.
Comments