തിരുവനന്തപുരം: യുപിഐ പണമിടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് അറിയിച്ച് കേരള പോലീസ്. സംശയമുള്ള ഇടപാടുകൾ മാത്രം മരവിപ്പിക്കാനാണ് നിർദേശം എന്നും പോലീസ് വ്യക്തമാക്കി. അക്കൗണ്ടുകൾ മരവിപ്പിക്കുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
സൈബർ തട്ടിപ്പിന് ഇരയായ ഒരാൾക്ക് പരാതി പരിഹരിക്കാനായി ദേശീയ സൈബർ ക്രൈം പോർട്ടലിലും കാൾ സെന്റർ നമ്പർ 1930-ലും രജിസ്റ്റർ ചെയ്യുന്ന പരാതിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന നടപടിയെ തുടർന്ന് പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുകൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകുന്നത്.
തുക നഷ്ടപ്പെട്ട അക്കൗണ്ടിൽ നിന്നും തുക തിരിച്ച് പിടിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്.
അക്കൗണ്ടുകൾ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതി 1930 എന്ന നമ്പറിൽ അറിയിക്കാം. ദേശീയ പോർട്ടലിലെ പരാതിയുടെ അടിസ്ഥാനത്തിൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടെന്നും കേരള പോലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
















Comments