പാലക്കാട്: കാട്ടാനയുടെ ചവിട്ടേറ്റ് വനവാസി വയോധികന് ദാരുണാന്ത്യം. അട്ടപ്പാടി തേക്കുപ്പനയിലാണ് സംഭവം. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് ആനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ പോകവെയാണ് ആക്രമണമുണ്ടായത്. രാത്രി ഏറെ വൈകിയും തിരികെയെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ആന ആക്രമിച്ചുവെന്ന് അറിയുന്നത്. ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് ബപ്പയ്യൻ. കാട്ടാനയുടെ ആക്രമണമുണ്ടായിരിക്കുന്നത് വനത്തിലല്ല. ഇവിടെ ആദിവാസികൾ കൂട്ടമായി കൃഷി ചെയ്യുന്ന ഇടമാണ്.
കഴിഞ്ഞ ദിവസം അട്ടപ്പാടി പുതൂരിൽ കാട്ടാന ആക്രമണത്തിൽ മറ്റൊരു വനവാസി കൂടി കൊല്ലപ്പെട്ടിരുന്നു. പൂതൂർ ആഞ്ചക്കകൊമ്പ് ഊരിലെ കോമാളിയുടെ മകൻ കന്തസാമി ആണ് മരിച്ചത്. ഇലച്ചിവഴിയിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങവെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ശബ്ദം കേട്ട് ഊരിലുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ജീവനക്കാരെത്തിയെങ്കിലും ഇയാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
Comments