പണ്ട്… പണ്ട് … പണ്ട് ..
പണ്ട് ന്ന് ച്ചാ ഏകദേശം
രണ്ടായിരത്തി അഞ്ഞൂറോളം വർഷങ്ങൾക്കും മുമ്പ് …
നർമ്മദാനദിയുടെ കരയിൽ, ഓംകാരേശ്വരന്റെ തിരു സന്നിധിക്കടുത്തൊരു ഗുഹയിൽ ധ്യാനനിരതനായിരുന്ന പരമാചാര്യൻ ശ്രീമദ് ഗോവിന്ദ ഭഗവദ്പാദർ, ഏന്തോ ഉൾവിളിയിലെന്ന പോലെ പെട്ടന്ന് സമാധിയിൽ നിന്നുണർന്നു.
ധ്യാനാവസ്ഥയിൽ നിന്നുണർന്ന ആചാര്യൻ കണ്ണു മിഴിച്ചു നോക്കിയത് തന്റെ ഇരിപ്പിടത്തിനു താഴെ, തന്നെ പ്രാർത്ഥനാപൂർവം നോക്കിയിരിക്കുന്ന ഏകദേശം എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺകുട്ടിയുടെ മുഖത്തേക്കാണ്.
ആദ്യം തന്നെ ആചാര്യന്റെ ശ്രദ്ധയിൽ പെട്ടത് ആ ബാലന്റെ കണ്ണുകളാണ് ..
എന്തൊരു തിളക്കമാണവയ്‌ക്ക് !
ഇത്ര ചെറുപ്പത്തിൽത്തന്നെ എന്തൊരു ശാന്തതയാണാ കണ്ണുകളിൽ !
എന്തൊരു തേജസ്സുള്ള മുഖമാണ് ഈ ബാലന് !
ദീപപ്രഭയിൽ മുങ്ങി നിൽക്കുന്ന ഓംകാരേശ്വരന്റെ തിരുരൂപം പോലെത്തന്നെ !
കുട്ടിയെ നോക്കി വാത്സല്യപൂർവം ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആചാര്യർ തന്റെ അവശ്യ കൃത്യങ്ങൾക്കായി പോകാനെഴുന്നേറ്റു ..
അപ്പോഴാ കുട്ടി ആചാര്യ പാദത്തിൽ സാഷ്ടാംഗം നമസ്ക്കരിച്ചു കൊണ്ടിങ്ങനെ പറഞ്ഞു
“ആചാര്യ ! ഈയുള്ളവനെ അവിടുത്തെ ശിഷ്യനായ് സ്വീകരിച്ചാലും ”
ആചാര്യന് പെട്ടന്ന് ചിരിയാണ് വന്നത്.
കഷ്ടിച്ച് ഉപനയനം കഴിഞ്ഞ പ്രായം
ഓത്തു ചൊല്ലി പഠിക്കേണ്ട സമയം
അവനിപ്പൊൾ ആവശ്യമുള്ളവയെല്ലാം
താൻ പണ്ടെ ഉപേക്ഷിച്ചു കഴിഞ്ഞുവല്ലോ
ഇങ്ങനെ ചിന്തിച്ചു കൊണ്ടാണ് ആചാര്യൻ ആ ബാലനെ പിടിച്ചെഴുന്നേൽപ്പിച്ചത്.
ശാന്തമായ ആ നീണ്ട കണ്ണുകളിലേക്ക് നോക്കിയപ്പോൾ ആചാര്യന് വീണ്ടും ആ ഉൾവിളിയുണ്ടായി
” ഈ ബാലൻ സാമാന്യനല്ല ! ”
എങ്കിലുമതൊന്ന് ഉറപ്പ് വരുത്തുവാനായി ആചാര്യൻ ചോദിച്ചു
” കുട്ടീ .. ഇപ്പൊൾ നാമാരേയും ശിഷ്യരായി സ്വീകരിക്കാറില്ലല്ലോ . എങ്കിലും പറയൂ നീയാരാണ് ? എവിടെ നിന്ന് വരുന്നു ? എന്താണ് നിന്റെ കുലം ? എന്താണ് നിന്റെ ഗോത്രം? ആരാണ് നിന്റെ മാതാ പിതാക്കൾ ?
മറുപടിയായ് കിട്ടിയ ബാലന്റെ ഉത്തരം ആചാര്യനെ കോരിത്തരിപ്പിച്ചു. വെറും അസാമാന്യതയല്ല .. മറിച്ച് സ്വയം പരമേശ്വരാവതാരമാണ് !
ഭാവിയിൽ ശിഷ്യന്റെ ഗുരുവെന്ന വിശേഷിക്കപ്പെടാവുന്ന അസുലഭാവസരമാണ് തനിക്ക് കൈവന്നിരിക്കുന്നത് ! ഇതൊടെ തന്റെ ജീവിതം ധന്യമായിരിക്കുന്നു.
ആചാര്യൻ വാത്സല്യത്തോടെ ആ ബാലനെ ആശ്ലേഷിച്ചു. ഹർഷ ബാഷ്പങ്ങളോടെ വീണ്ടും വീണ്ടും അവന്റെ നെറുകിൽ മുകർന്നു.
അങ്ങനെ ജഗദ് ഗുരുവിന് ഒരു ഗുരുവുണ്ടായ കഥ ഇവിടെയവസാനിക്കുന്നു !
ഗുരുവിന്റെ പ്രസിദ്ധമായ ആ ചോദ്യങ്ങൾക്കുത്തരമായി ആ എട്ടു വയസ്സുകാരൻ ശിഷ്യൻ പറഞ്ഞ മറുപടികൾ ഇന്നറിയപ്പെടുന്നത് നിർവാണാഷ്ടകം , ആത്മാഷ്ടകം എന്നീ പേരുകളിലാണ്.
ചിദാനന്ദരൂപമായ ശിവനാണ് താനെന്ന് സ്വയം വിശേഷിപ്പിച്ച ആ ബാലൻ ആരെന്ന് നമുക്കെല്ലാമറിയാം !
അതെ , ജഗദ് ഗുരു ആദിശങ്കരാചാര്യർ !
സനാതന ധർമ്മം ക്ഷയിച്ചു ക്ഷയിച്ച് ഇനിയൊന്നുമവശേഷിക്കുന്നില്ലല്ലോ
എന്നാെരു പ്രതീതിയുളവാക്കിയ സമയത്താണ് അവിടുത്തെ അവതാരമുണ്ടായത്.
ബുദ്ധന്റെ പാതയിൽ നിന്ന് ദുഷിച്ചു പോയ, ബൗദ്ധരുടെ അപ്രമാദിത്വം കൊണ്ട് ലോകം പൊറുതിമുട്ടിയ ഘട്ടം ..
അദ്വൈതധാരയെ, സനാതനസത്യത്തെ , വിസ്മരിച്ചു തുടങ്ങിയ കെട്ടകാലം.
ചുരുങ്ങിയ കാലയളവിൽ അവിടുത്തേക്ക് ചെയ്തു തീർക്കാൻ എന്തെല്ലാം ദൗത്യങ്ങളായിരുന്നു !
പടു തിരി കത്തിക്കൊണ്ടിരുന്ന അദ്വൈത സത്യദീപത്തെ വീണ്ടും തെളിയിക്കുക,
വഴിതെറ്റിപ്പോയ ബൗദ്ധരുടെ ധാർഷ്ട്യത്തെ ഇല്ലാതാക്കുക,
ഭിന്നിച്ചു പോയ സനാതന മാർഗങ്ങളെ ഏകോപിപ്പിക്കുക ..
ഇനിയൊരിക്കലും ആ ഭിന്നിപ്പുണ്ടാകാതിരിക്കുവാൻ വേണ്ട മുൻ കരുതലുകളെടുക്കുക.
അങ്ങനെ ,ഭാഷ്യമെഴുതി സനാതന സത്യദീപം തെളിയിച്ചു.
ബൗദ്ധരുടെ തൻപോരിമയെ വാദിച്ചു തോൽപ്പിച്ചു. സർവജ്ഞനായി വിളങ്ങി ..
ചിതറിത്തെറിച്ചു പോയ ശൈവർ , ശാക്തർ , വൈഷ്ണവർ ,തുടങ്ങി നിരവധി ധാരകളെ ഏകോപിപ്പിച്ചു,
ഭാരതത്തിന്റെ 4 മൂലകളിലായി 4 മoങ്ങൾ സ്ഥാപിച്ചു.
കൂടാതെ ഭാരതത്തിന്റെ സനാതനദീപശിഖ സദാകാലവും കെടാതെ തെളിയിച്ചു നിർത്താൻ അവിടങ്ങളിൽ
തനിക്ക് ശേഷം ശിഷ്യ പരമ്പരകളെയും ഏർപ്പാട് ചെയ്തു.
അങ്ങനെ, ഒരു സാധാരണ ജന്മം നൂറു വർഷങ്ങൾ നിർത്താതെ അധ്വാനിച്ചാലും തീരാത്തത്രയും ജോലികൾ ….
വെറും 32 വയസ്സിനുള്ളിൽ സകല ദൗത്യങ്ങളും ചെയ്ത് തീർത്തു.
ഒടുവിൽ .. ഇനിയൊന്നും ചെയ്യാനില്ല എന്ന തിരിച്ചറിവിൽ സ്വദേഹം വെടിഞ്ഞു …
ആ ഹ്രസ്വ ജീവിതം മുഴുവനായി കൂട്ടി വായിച്ചെടുത്താൽ ഒരേയൊരുത്തരത്തിലേക്കാണ് നാം എത്തിച്ചേരുക ..
അവിടുന്നില്ലായിരുന്നുവെങ്കിൽ , ഇന്ന് ഹിന്ദുവുമുണ്ടാകുകയില്ലായിരുന്നു എന്നാണത്.
അതു കൊണ്ടാണ് ഹിന്ദുമതത്തെയെതിർക്കുന്നവർ ആദ്യം ശങ്കരാചാര്യനെ എതിർക്കുന്നതും അങ്ങയറ്റം നിന്ദ്യമായ ഭാഷയിൽ അവിടുത്തെ ആക്ഷേപിക്കുന്നതും.
അവിടുന്ന് ജനന മരണങ്ങൾക്കതീതനാണെങ്കിലും നമ്മേപ്പോലെ സാധാരണരായ മനുഷ്യർക്ക് അവിടുത്തെ അവതാര ദിനത്തെ സ്മരിക്കാതിരിക്കാനാവില്ലല്ലോ.
ആദിശങ്കരൻ
പ്രപഞ്ചത്തിന്റെ അസ്ഥിവാരം തന്നെ ഇളക്കി മറിക്കാൻ പോന്ന ധിഷണാ വൈഭവവുമായി തെക്കൻ കേരളത്തിൽ ജന്മമെടുത്ത മഹാത്മാവ്. പ്രസ്ഥാനത്രയ ഭാഷ്യം സനാതന സംസ്കാരത്തിനായ് സമർപ്പിക്കാൻ ജന്മമെടുത്ത യോഗീശ്വരൻ. കൗമാരപ്രായത്തിൽ തന്നെ വൈദിക വിജ്ഞ്യാനത്തിലും ഉപനിഷത്ത് പാണ്ഡിത്യതിലും അഗ്രഗണ്യനായ് ഭാരതത്തിലുടനീളം സഞ്ചരിച്ച് ദ്വൈത ബൗദ്ധ ജൈന വാദികളെ തർക്കത്തിൽ തോൽപ്പിച്ച് അദ്വൈത വേദാന്ത വെന്നിക്കൊടി നാട്ടിയ ഋഷീശ്വരൻ എന്ന് തുടങ്ങി ആദിശങ്കര നാമം നമ്മിലുളവാക്കുന്ന വിചാരങ്ങളനവധിയാണ്. ഒന്നിലധികം ശ്രീ ശങ്കരന്മാരുള്ളതിനാൽ ആദി ശങ്കര ചരിത്രം അവയിൽ നിന്നെല്ലാം വേർതിരിച്ചെടുക്കുക അസാധ്യ കർമ്മമെന്നു തന്നെ കരുതേണ്ടി വരും. മിത്തുകളും ചരിത്രവും കൂടിക്കലർന്നു സത്യവും മിഥ്യയും തിരിച്ചറിയാനാകാത്ത ചരിത്രമാണ് അദ്ദേഹത്തിന്റേത്, എങ്കിലും തന്റെ ജീവിതതിലദ്ദേഹം നിർവഹിച്ച ചില സുപ്രധാന കർമ്മങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുന്നു.
1) ജീവിത കാലം :- ആദിശങ്കര ജീവിത കാലഘട്ടത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഭാരതത്തിലെ പുണ്യാത്മാക്കളപ്പാടെ സ്വന്തം ബയോ ഡാറ്റ എഴുതി വെക്കാൻ വിമുഖതയുള്ളവരായിരുന്നതിനാൽ ഇവരുടെ ജീവിത കാലഘട്ടതിലെന്നും അവ്യക്തത നില നില്ക്കുന്നുണ്ട്.സ്വദേശീയരും വിദേശീയരുമായ നിരവധി പണ്ഡിതർ ശ്രീ ശങ്കര കാലഘട്ടം AD 788 ഇൽ ആണെന്ന് കരുതുന്നു. എന്നാൽ ആദിശങ്കര പ്രണീതമെന്നുറപ്പിച്ചു പറയാനാകുന്ന പ്രസ്ഥാനത്രയ ഭാഷ്യങ്ങളുടെ പഠനം നടത്തിയവരധികവും അദ്ദേഹത്തിന്റെ കാലഘട്ടം ശ്രീ ബുദ്ധ നിർവാണത്തിനു രണ്ടു നൂറ്റാണ്ടുകൾക്കു ശേഷമാണെന്ന് സ്ഥാപിക്കുന്നു. കൂടാതെ പ്രാചീനങ്ങളായ ശങ്കര വിജയ ഗ്രന്ഥങ്ങളിലെ കാലസൂചനകളെയും അവഗണിച്ചു വേണം ആദിശങ്കരൻ കൃസ്തുവിനു ശേഷമെന്ന് സ്ഥാപിച്ചെടുക്കാൻ.
കാലഘട്ടത്തെ കുറിച്ച് പറയുമ്പോൾ ഓർക്കേണ്ട ഒരു സുപ്രധാന കാര്യം ശ്രീ ശങ്കരനെ സംബന്ധിച്ച് കൃസ്തുവിനു ശേഷമുള്ള ഒരു കാലഘട്ടവും തെറ്റെന്നു പറയാനാവില്ല എന്നതാണ്. ആദിശങ്കരനു ശേഷമുള്ള ശങ്കര മഠം അധിപതിമാരെല്ലാം ശങ്കരാചാര്യൻ എന്നറിയപ്പെട്ടിരുന്നതിനാൽ ശങ്കരൻ AD 788 ഇൽ ജനിച്ചു എന്നാ വാദം ഒരിക്കലും തെറ്റെന്നു സ്ഥാപിക്കാനാവില്ല. ആദിശങ്കരനു ശേഷവും ശങ്കര മഠാധിപതികൾ ദിഗ്വിജയം നടത്തിയിട്ടുണ്ട്. ഇവർ അഭിനവ ശങ്കരന്മാർ എന്നറിയപ്പെടുന്നു. ഇവർ രണ്ടു പേരുണ്ടായിരുന്നു. ഇവരെകദേശം തൊട്ടടുത്ത കാലങ്ങളിൽ ജീവിച്ചിരുന്നു.
2) മാതാപിതാക്കൾ :- ശിവഗുരുവിന്റെയും ആര്യാംബയുടെയും പുത്രനായ് ജനനം. അത്യന്തം അല്ഭുതകരങ്ങളായ ഐതീഹ്യങ്ങളും മറ്റും ജനനത്തെ സംബന്ധിച്ച് പ്രചാരത്തിലുണ്ട്. മാനുഷിക സാധാരണമല്ലാത്ത പ്രവർത്തികൾ ചെയ്യുന്ന മഹാത്മാക്കളെ ചുറ്റി പറ്റി അത്തരം ഐതീഹ്യങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ആദിശങ്കരൻ 8 ആം വയസ്സിൽ സന്ന്യാസം സ്വീകരിക്കുകയും 16 ആം വയസ്സിൽ ഭാഷ്യ രചനകൾ പൂർത്തീകരിക്കുകയും ചെയ്തു എന്ന് പരക്കെ വിശ്വസിച്ചു പോരുന്നു.
3) ദിഗ്വിജയം :- ദ്വൈത ബൗദ്ധ ജൈന വാദങ്ങളെ തോല്പ്പിച്ചു അദ്വൈത ദർശനത്തെ പുന സ്ഥാപിചെടുക്കുവാൻ ശ്രീ ശങ്കരൻ നടത്തിയ യാത്ര ദിഗ്വിജയമെന്ന പേരിൽ അറിയപ്പെടുന്നു.രാമേശ്വരത്ത് നിന്നാരംഭിച്ച യാത്ര കാശ്മീരിൽ സർവജ്ഞ്യപീഠാരോഹണത്തോടെ അവസാനിച്ചു.
4) ദേശീയോദ്ഗ്രഥനം :- ഭാരതമൊരിക്കലുമൊരു രാഷ്‌ട്രമായിരുന്നില്ല , ബ്രിട്ടിഷുകാരുടെ വരവോടെയാണ് ഭാരതം എകീകരിക്കപ്പെട്ടതെന്ന് വാദിക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ആദിശങ്കരന്റെ ദിഗ്വിജയ യാത്ര . കന്യാകുമാരി മുതൽ കാശ്മീർ വരെ കാൽനടയായ് സഞ്ചരിച്ച് ഭാരതത്തിന്റെ നാല് ഭാഗങ്ങളിലും അദ്വൈത വേദാന്ത വെന്നിക്കൊടിനാട്ടി മഠ സ്ഥാപനം നടത്തിയ ആദിശങ്കരനല്ലാതെ മറ്റാരാണ് ആദ്യ ദേശീയോദ് ഗ്രഥന നേതാവ് ?
5) ജീവിതാവസാനം:- ജീവിതാരംഭം പോലെ തന്നെ അവസാനവും അത്യന്തം വിഭിന്നാഭിപ്രായങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നുവെങ്കിലും 32 ആം വയസ്സിൽ അദ്ദേഹം ദേഹത്യാഗം ചെയ്തു എന്നാ വാദത്തിനോട് ഒട്ടു മിക്ക ചരിത്രകാരന്മാരും യോജിക്കുന്നുണ്ട്.
31 കൊല്ലക്കാലത്തെ ചുരുങ്ങിയ ജീവിത കാലയളവിനുള്ളിൽ നാല് മഠസ്ഥാപനങ്ങളിലൂടെ ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയും തനിമയും ഉയർത്തിപ്പിടിച്ച യോഗിവര്യനാണ് ആദിശങ്കരാചാര്യൻ. ഭാരതമെന്നും അദ്ദേഹത്തെ നന്ദിയോടെ സ്മരിച്ചു, ആദരവുകൾ നൽകിയിട്ടുണ്ടെങ്കിലും കേരളം അദ്ദേഹത്തിന് അർഹിക്കുന്ന അംഗീകാരം ഒരിക്കലും നല്കിയിട്ടില്ല എന്നു മാത്രമല്ല തക്കം കിട്ടിയാൽ അദ്ദേഹത്തെ തള്ളിപ്പറയുവാനും അധിക്ഷേപിക്കുവാനും കഴിവ് തെളിയിച്ചവരാണ് നമ്മൾ. ആദിശങ്കരാചാര്യനില്ലായിരുന്നുവെങ്കിൽ ദ്വൈതികളുടെ കലഹങ്ങളിലും ബൗദ്ധ ധർമ്മങ്ങളുടെ ദുർവ്യാഖ്യാനങ്ങളിലും പെട്ട് ഇനിയുണരാത്ത വിധം നശിച്ചു പോകുമായിരുന്നു ഹൈന്ദവ ധർമ്മം. സനാതന ധർമ്മത്തിന്റെ അമൂല്യ രത്നമായ അദ്വൈത വേദാന്തത്തിന്റെ അത്യുജ്ജ്വല ദീപ്തിയെ ലോകമൊട്ടുക്ക് പരത്തുവാൻ ജന്മമെടുത്ത ആദിശങ്കര പാദങ്ങളിൽ ഒരായിരം പ്രണാമം .
വന്ദേ ഗുരു പരമ്പരാം …
നമാമി ശ്രീ ശങ്കരപാദാരവിന്ദം ..
കൃഷ്ണപ്രിയ
Comments