തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദർ. വൈറൽ പനിയും, ചിക്കൻ പോക്‌സും, ഗുരുതര വയറിളക്ക രോഗങ്ങളും വ്യാപിക്കാനാണ് സാധ്യത. ഈ മാസം ഇതുവരെ വൈറൽ പനി ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കടന്നു.
സംസ്ഥാനത്ത് ഈ മാസം 2,11422 പേർക്കാണ് വൈറൽ പനി പിടിപ്പെട്ടത്. 194 പേർക്ക് ഡങ്കിപ്പനിയും 2696 പേർക്ക് ചിക്കൻ പോക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. 74 പേരിൽ എലിപ്പനി കണ്ടെത്തി. ഗുരുതര വയറിളക്ക രോഗങ്ങൾ 2,6282 പേരിലാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പകർച്ചവ്യാധി രോഗങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുക് നിർമാർജനവും നടത്താത്തതാണ് ആരോഗ്യ മേഖലയിൽ തിരിച്ചടിയായത്. ജില്ലകൾക്ക് ഫണ്ട് ലഭ്യമാക്കാത്തതിനാൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വെള്ളക്കെട്ടുകൾ രൂപപ്പെട്ട ഇടങ്ങളിൽ കൊതുക് നിർമ്മാർജനം നടത്തണമെന്ന നിർദ്ദേശം അതാത് ജില്ലകൾക്ക് ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഫണ്ട് ലഭ്യമാക്കിയിട്ടില്ല. ആവശ്യമായ മരുന്നുകൾ സംഭരിക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുൾപ്പെടെ നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന മാസങ്ങളിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Comments