ന്യൂഡൽഹി: ബാർ കോഴക്കേസിൽ അന്വേഷണമാകാമെന്ന് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് സിബിഐ. സുപ്രീംകോടതി നിർദ്ദേശിച്ചാൽ അന്വേഷണമാകാമെന്നാണ് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. കൊച്ചി സിബിഐ യൂണിറ്റാണ് നിലപാട് അറിയിച്ചത്. ഹർജി ഇന്ന് പരിഗണിച്ചേക്കും.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രി വിഎസ് ശിവകുമാർ, മുൻ മന്ത്രി കെ ബാബു, കേരള കോൺഗ്രസ് (എം) നോതാവ് ജോസ് കെ മാണി എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. പിഎൽ ജേക്കബ് എന്ന ആളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 418 ബാറുകൾ തുറക്കാൻ അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതാണ് കേസിന് ആധാരം.
2015-ൽ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു, ബാർ ലൈസൻസുകൾ പുതുക്കുന്നതിനും, ലൈസൻസ് തുക കുറയ്‌ക്കുന്നതിനുമായി ഒരു കോടി രൂപ കൈപ്പറ്റിയിരുന്നു. രണ്ട് ഘഡുക്കളായി ഈ തുക എക്‌സൈസ് മന്ത്രിയുടെ ഓഫീസിൽ വെച്ച് കൈമാറിയെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്‌ക്ക് ഒരു കോടി രൂപയും, ആരോഗ്യമന്ത്രിയായിരുന്ന വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും എക്‌സൈസ് മന്ത്രി കെ ബാബുവിന് 50 ലക്ഷം രൂപയും കൈമാറിയിരുന്നതായി 2020-ൽ ബിജു വെളിപ്പെടുത്തിയിരുന്നു. സിബിഐ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ഇത് പരാമർശിച്ചിട്ടുള്ളത്.
Comments