തിരുവനന്തപുരം: റിലീസിന് മുമ്പ് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ‘ദ കേരള സ്റ്റോറി’ തിയേറ്ററിൽ നിരോധിച്ചാൽ ജനങ്ങൾ ഒടിടിയിൽ കാണുമെന്ന് തിയറ്ററുടമകളുടെ സംഘടന. ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള അഥവാ ഫിയോക് (FEOUK) ഭാരവാഹി സുരേഷ് ഷേണായ് ആണ് ഇക്കാര്യം അറിയിച്ചത്. സെൻസർ ചെയ്ത ചിത്രം പ്രദർശിപ്പിക്കരുതെന്ന് പറയുന്നത് നല്ല പ്രവണതയല്ലെന്നും പ്രദർശിപ്പിക്കാൻ പാടില്ലെന്ന് തിയേറ്ററുകളോട് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരമാവധി മുപ്പത് തിയറ്ററിൽ റിലീസ് ചെയ്യേണ്ട ചിത്രത്തിന് വിവാദം കാരണം കൂടുതൽ റിലീസ് ഉണ്ടായേക്കാം. സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യം തിയറ്ററുകാർക്ക് മുന്നിൽ വന്നിട്ടില്ലെന്നും ഫിയോക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സുരേഷ് ഷേണായി പറഞ്ഞു.
ലൗ ജിഹാദിലകപ്പെട്ട് ഐഎസ്ഐഎസ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട പെൺകുട്ടികളുടെ കുടുംബാംഗങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമായി പിന്നീട് സ്വധർമ്മത്തിലേക്ക് തിരിച്ചെത്തിയ പെൺകുട്ടികളുടെയും ജീവിതാനുഭവത്തിലൂടെയാണ് കേരള സ്റ്റോറി സിനിമയാക്കുന്നത്. ഇസ്ലാമിക ഭീകരവാദത്തിന്റെ ക്രൂരമായ മുഖം തുറന്നു കാട്ടുന്ന കേരള സ്റ്റോറിയെ കേരളത്തിൽ ഇടതു വലത് മുന്നണികൾ ഒരേപോലെ എതിർക്കുമ്പോൾ സിനിമ മുന്നോട്ട് വെക്കുന്ന പ്രമേയം ജനങ്ങൾ ഏറ്റെടുത്തു എന്നാണ് യൂട്യൂബിലെ ട്രെയിലർ വീഡിയോയുടെ കാഴ്ചക്കാരുടെ എണ്ണം സൂചിപ്പിക്കുന്നത്. രണ്ടുദിവസം കൊണ്ട് ഒരുകോടിക്ക് മുകളിലാളുകളാണ് ട്രെയിലർ കണ്ടത്.
Comments