“ഗുർവീം മാണിക്യശോഭാം ദധദധിമകുടം വാമദോർദണ്ഡശുംഭ
ദ്ദുർവാരാരീന്ദ്രശംഖസ്തദി തരകരയോഃ സദ്ഗദാക്ഷസ്രഗാഢ്യഃ
സർവ്വാതീതപ്രഭാവഃ പരിലസതവപുഃ പത്മമാലാ സഹസ്രൈ
രവ്യാദ വ്യാജ ദിവ്യാ കൃതി രിഹസതതം സംഗമാധീശ്വരോ നഃ”
കേരളത്തിലെ പുരാതന വൈഷ്ണവ ക്ഷേത്രങ്ങളിൽ ആചാരസവിശേഷതകൾ കൊണ്ടും നിർമ്മാണ ഭംഗികൊണ്ടും പ്രശസ്തമായ ക്ഷേത്രമാണ്തൃശൂർജില്ലയിലെ ഇരിങ്ങാലക്കുടയിൽ നിലകൊള്ളുന്ന കൂടൽമാണിക്യസ്വാമീ ക്ഷേത്രം. ശ്രീരാമസഹോദരനായ ഭരതനാണു കൂടൽമാണിക്യസ്വാമിയായി ആരാധിക്കപ്പെടുന്നത്. സംഗമേശൻ എന്നും കൂടൽമാണിക്യസ്വാമി അറിയപ്പെടുു.
കൂടൽമാണിക്യസ്വാമിയുടെ പ്രീതിക്കായി ഭക്തർ നേരുന്ന മുഖ്യവഴിപാടുകളിൽ ഒന്നാണു താമരമാല. ഉദ്ദിഷ്ടകാര്യസിദ്ധിക്കും മംഗളകരമായ കാര്യങ്ങൾ നിർവിഘ്‌നം നടക്കുന്നതിനും ഭക്തർ സംഗമേശനു താമരമാല നേരുന്നു. വിശേഷമായ ആഘോഷങ്ങൾ നടക്കുമ്പോൾ മഴ പെയ്തുമുടങ്ങാതിരിക്കാനും താമരമാലവഴിപാട് നടത്തിവരുന്നു.
താമരമാല കൂടൽമാണിക്യസ്വാമിക്ക് പ്രിയങ്കരമായത്എന്തുകൊണ്ടാണ് എന്ന അന്വേഷണം നയിക്കുന്നത് ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെട്ട’ ഐതിഹ്യത്തിലേക്കാണ്. ഘോരവനമായിരുന്ന ഈ ഭൂപ്രദേശം കുലീപിനി മഹർഷിയുടെ തപോഭൂമിയായിരുന്നു. മഹർഷിയുടെ മുഖ്യ കാർമ്മികത്വത്തിൽ അനേകം മഹർഷിമാർ പങ്കെടുത്ത ദീർഘകാലം നീണ്ടു നിന്ന ഒരുമഹായാഗം മഹാവിഷ്ണുവിനെ സങ്കൽപ്പിച്ച്ഇവിടെ വെച്ചു നടത്തപ്പെട്ടു. ഋഷിമാരുടെ ഭക്തിയിൽ പ്രീതനായ മഹാവിഷ്ണു അവർക്കു മുന്നിൽ പ്രത്യക്ഷനായി അനുഗ്രഹിച്ചു. ഭഗവാന്റെ നിത്യസാന്നിധ്യം ആ തപോഭൂമിയിൽഉണ്ടാവണം എന്നും മുനിമാർ അഭ്യർത്ഥിച്ചു. ഭഗവാൻ ആ ആവശ്യംഅംഗീകരിച്ചു. മഹർഷിമാരുടെ സ്തുതിയിൽ പ്രീതയായി ഗംഗാദേവി ഹോമകുണ്ഠത്തിൽ ആവിർഭവിച്ചു. അവിടെ ഒരു വലിയതടാകം ഉത്ഭവിച്ചു. ഋഷിമാർ ദേവഗംഗാ ജലത്താൽ വിഷ്ണുഭഗവാനെ അഭിഷേകം ചെയ്തു. ആ തീർത്ഥത്തിൽ ആറാടിയ ഋഷിമാർ മഹാവിഷ്ണുവിൽ വിലയം പ്രാപിച്ചു (കുലീപിനി മഹർഷിയുടെ ഹോമകുണ്ഠം ആണു ക്ഷേത്രത്തിന്റെ വടക്കുവശത്തായി കാണുന്ന കുലീപിനി തീർത്ഥം എന്ന വലിയകുളം. ക്ഷേത്രത്തിൽ പ്രതിഷ്ഠാമൂർത്തിക്കുള്ള പ്രാധാന്യം തന്നെ ഈ ഗംഗാസാന്നിധ്യമുള്ള തീർത്ഥക്കുളത്തിനുമുണ്ട്).
വിഷ്ണുചൈതന്യം നിറഞ്ഞു നിന്ന ഭൂമിയിൽ പിൽക്കാലത്ത് സംഗമേശപുരം എന്നു പേരുള്ള ഒരു ഗ്രാമം പരശുരാമൻ നിർമ്മിച്ചു. രത്‌നഖചിതമായ പ്രാകാരങ്ങൾ കൊണ്ട്‌ശോഭിക്കുന്ന ആ ഗ്രാമത്തിൽ പരശുരാമൻ ഒരു വിഷ്ണുക്ഷേത്രം നിർമ്മിച്ചു. ഭഗവാന്റെ ആജ്ഞാനുസാരം അവിടെ ഒരു തീർത്ഥം ആവിർഭവിച്ചു. ആ തീർത്ഥത്തിൽ നിന്നും ഗരുഡന്റെ പുറത്തേറി ലക്ഷ്മീ സമേതനായ മഹാവിഷ്ണു പ്രത്യക്ഷനായി. വിഷ്ണുഭഗവാനെ പരശുരാമൻ സ്തുതിച്ചു.
“നമസ്‌തേകമലാനാഥ നമസ്‌തേകമലേക്ഷണ
നമഃ കമലനാഭായ നമഃ കമലപാണയേ”
‘കമലാനാഥനും കമലേക്ഷണനും കമലനാഭനും കമലപാണിയുമായ ഭഗവാനേ അങ്ങേയ്‌ക്ക് നമസ്‌ക്കാരം’. ഇങ്ങനെ സ്തുതിച്ച്‌സാഷ്ടാംഗം പ്രണമിച്ച്കൃതാഞ്ജലികളോടെ നി പരശുരാമനോടു മഹാവിഷ്ണു പറഞ്ഞു ‘മഹാപ്രാജ്ഞനായ ഭൃഗുരാമാ, എന്റെവാക്കുകൾകേൾക്കുക. ഇവിടെ നിർമ്മിച്ച ക്ഷേത്രത്തിൽ എന്റെ വിഗ്രഹം പ്രതിഷ്ഠിച്ച് താമരപ്പൂവുകൾകൊണ്ട് പൂജിക്കണം. എന്നെ ഉദ്ദേശിച്ച് പർവംതോറും ഈ തീർത്ഥത്തിൽ സ്‌നാനം ചെയ്യണം’. ഇത്രയും പറഞ്ഞ് ഭഗവാൻ അപ്രത്യക്ഷനായി. പരശുരാമൻ സംഗമ ക്ഷേത്രത്തിൽവിഷ്ണുവിനെ താമരമാലകളാൽ അലങ്കരിച്ച് താമരപ്പൂക്കളാൽ പൂജിച്ചു.
പരശുരാമൻ വിഗ്രഹ പ്രതിഷ്ഠ നടത്തി കാലമേറെ കഴിഞ്ഞപ്പോൾ വിഗ്രഹത്തിനു കേടുപാടുകൾ സംഭവിച്ചു. പിന്നീട് വാക്കയിൽ കൈമൾക്ക്‌സ്വപ്നദർശനം അനുസരിച്ച് ചേറ്റുവാ കടപ്പുറത്തു നിന്നു ലഭിച്ച നാലുവിഗ്രഹങ്ങളിൽ ഒന്ന് ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു എന്നു കരുതപ്പെടുന്നു
പരശുരാമൻ പ്രതിഷ്ഠ നടത്തിയ ശേഷം താമരമാല ചാർത്തി താമരപ്പൂക്കളാൽ ഭഗവാനെ പൂജിച്ചതിനാൽ കൂടൽമാണിക്യ സ്വാമിക്കു താമരമാല ചാർത്തൽ പ്രാധാന്യമുള്ളതായിമാറി. 750രൂപയാണു ഇപ്പോൾ താമരമാലവഴിപാട് നിരക്ക്. ദേവസ്വത്തിന്റെ വെബ്‌സൈറ്റിലൂടെയും താമരമാല വഴിപാട്ഇപ്പോൾ ബുക്ക് ചെയ്യാവുന്നതാണ്.
സുകേഷ് പിഡി















