സന്യാസിമാർ മറ്റുള്ളവരെ ചൂഷണം ചെയ്തു ജീവിക്കുന്നവരാണെന്ന് തുറന്നുകാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു ഫീച്ചർ തയ്യാറാക്കാൻ 1947ൽ ഋഷീകേശിലെ സ്വാമി ശിവാനന്ദജിയുടെ ആശ്രമത്തിലേക്ക് പോയ ഒരു യുവപത്രപ്രവർത്തകൻ പിന്നീട് ലോകപ്രസിദ്ധനായ സ്വാമി ചിന്മയാനന്ദൻ എന്ന ആത്മീയാചാര്യനായി മാറിയ അത്യപൂർവ്വചരിത്രം അവകാശപ്പെടാവുന്ന ഏക വ്യക്തിയാണ് പൂതാമ്പള്ളിൽ ബാലകൃഷ്ണമേനോൻ. ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതിമാറ്റം സംഭവിക്കുന്നത് ശ്രീശിവാനന്ദസ്വാമിയുടെ ആ ആശ്രമസന്ദർശനത്തോടെയാണ്.
ബാലകൃഷ്ണമേനോൻ, എറണാകുളം നഗരത്തിൽ , പ്രമുഖ ജഡ്ജിയായ വടക്കേ കുറുപ്പത്തു കുട്ടൻ മേനോന്റെയും പൂതാമ്പള്ളിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായി 1916 മെയ് 8-ന് ജനിച്ചു.ഔപചാരികവിദ്യാഭ്യാസത്തിനുശേഷം സാഹിത്യത്തിലും നിയമത്തിലും ബിരുദാനന്തര ബിരുദം നേടുന്നതിനായി അദ്ദേഹം ലഖ്നൗ സർവ്വകലാശാലയിൽ (1940-1943) ചേർന്നു. പിന്നീട് .ജേർണലിസത്തിലും കോഴ്സുകൾ പൂർത്തിയാക്കി.
സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വൃത്തിഹീനമായ ജയിൽമുറിയിലെ വാസം അദ്ദേഹത്തെ രോഗിയാക്കി.രാത്രിയിൽ രോഗികളെ കൊണ്ടുപോയി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു റോഡരികിൽ വലിച്ചെറിയപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ഇത് കാരണമായി, അവിടെ നിന്നും ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടെത്തി, പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മകനെ ഓർമ്മിച്ചുകൊണ്ട്, അവർ ബാലനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോവുകയും ആവശ്യമായ ചികിത്സകൾ ലഭ്യമാക്കുകയും ചെയ്തു.
ക്രമേണ ആരോഗ്യം വീണ്ടെടുത്ത ബാലൻ ജവഹർലാൽ നെഹ്റു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് എന്ന പത്രത്തിൽ പത്രപ്രവർത്തകനെന്ന നിലയിൽ ജോലി ആരംഭിച്ചു. ബഹുഭൂരിപക്ഷം ജനങ്ങളും ദരിദ്രരായ ഒരു സമൂഹത്തിൽ സോഷ്യലിസത്തിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം ലേഖനങ്ങളുടെ ഒരു പരമ്പര കൈകാര്യം ചെയ്തു. ചരിത്രവും സംസ്കാരവും മുതൽ സാമൂഹികവും രാഷ്‌ട്രീയവുമായ വിഷയങ്ങൾ വരെ അദ്ദേഹം കവർ ചെയ്തു. “ഇൻ പ്രെയിസ് ഓഫ് ദ പോസ്റ്റ്മാൻ”, “ദി മോച്ചി“ തുടങ്ങിയ ലേഖനങ്ങൾ അദ്ദേഹത്തിന് ഒരു വിവാദ പത്രലേഖകൻ എന്ന “പ്രശസ്തി” നേടിക്കൊടുത്തു.
പത്രപ്രവർത്തനത്തിന്റെ ഭാഗമായി സന്യാസിമാരുടെ കപടജീവിതം വെളിച്ചത്തുകൊണ്ടുവരാനായി മികച്ച ഒരു അന്വേഷണാത്മകഫീച്ചർ ( Investigative Journalism) തയ്യാറാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബാലകൃഷ്ണമേനോൻ ശിവാനന്ദാശ്രമത്തിലേക്ക് പോയത്.അദ്ദേഹം തന്നെ പിന്നീട് ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
“ഞാൻ അറിവ് നേടാനല്ല, സ്വാമികൾ എങ്ങനെയാണ് ജനക്കൂട്ടത്തിനിടയിൽ മണ്ടത്തരങ്ങൾ സൂക്ഷിക്കുന്നതെന്ന് അറിയാനാണ് പോയത്.”
1947-ലെ വേനൽക്കാലത്ത് ബാലകൃഷ്ണമേനോൻ ഗംഗാനദിയുടെ തീരത്തുള്ള ഋഷികേശിലെ സ്വാമിശിവാനന്ദയുടെ ആശ്രമമായ ഡിവൈൻലൈഫ് സൊസൈറ്റിയിൽ എത്തി.സന്യാസിമാരുടെ കാപട്യം വെളിപ്പെടുത്താൻ പോയ ആ യുവാവ് തന്റെ താമസം രണ്ടു ദിവസത്തിൽനിന്ന് ദീർഘകാലത്തേക്ക് നീട്ടിയത് ആർഷഭാരതസംസ്കാരത്തിന്റെ മഹത്വം നേരിൽ ബോദ്ധ്യമായതിനാലാണ്.
മുപ്പത്തിഒന്നാം വയസ്സിൽ, സന്ദേഹവാദിയിൽ നിന്ന് ജിജ്ഞാസുവായി മാറി, ഒടുവിൽ സന്യാസിയായി മാറിയ അദ്ദേഹം വേദോപനിഷത്തുകളും മറ്റു പ്രകരണഗ്രന്ഥങ്ങളും വായിക്കാനും അവലോകനം ചെയ്യാനും തുടങ്ങി. ബാലനിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ തിരിച്ചറിഞ്ഞ സ്വാമി ശിവാനന്ദൻ ഗീതാ കമ്മിറ്റി സംഘടിപ്പിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി. തുടർന്ന് സന്യാസാശ്രമത്തിന്റെ മഹിമ സ്വയം ബോധിച്ച ബാലന്റെ നിർബന്ധപൂർവ്വ നിരന്തര അഭ്യർത്ഥനയെ തുടർന്ന് 1949 ഫെബ്രുവരി 25-ന്, മഹാശിവരാത്രി പുണ്യദിനത്തിൽ ഡിവൈൻ ലൈഫ് സൊസൈറ്റി ആശ്രമത്തിൽ വെച്ച് സ്വാമി ചിന്മയാനന്ദൻ എന്ന പേരോടുകൂടി ശിവാനന്ദസ്വാമികൾ സന്യാസദീക്ഷ നൽകി.
ചിന്മയാനന്ദന്റെ അദമ്യമായ ജ്ഞാനദാഹം തിരിച്ചറിഞ്ഞ സ്വാമിശിവാനന്ദജി അക്കാലത്തെ ഏറ്റവും വലിയ വേദാചാര്യനായ ഉത്തരകാശിയിലെ സ്വാമി തപോവൻ മഹാരാജിന്റെ സന്നിധിയിലേക്ക് നിയോഗിച്ചു. അടുത്ത ആറര വർഷങ്ങളോളം അദ്ദേഹത്തിന്റെ തീവ്രശിക്ഷണത്തിൽ വേദാന്തപഠനം സാധിച്ചു.
ജ്ഞാനഗുരു തപോവനസ്വാമികളുടെ അനുഗ്രഹത്തോടെ 1951 ഡിസംബറിൽ പുണെ നഗരത്തിലെ രാസ്താപ്പേട്ട അയ്യപ്പക്ഷേത്രത്തിനടുത്തുള്ള ഗണേശ ക്ഷേത്രത്തിൽ സ്വാമിചിന്മയാനന്ദൻ തന്റെ പ്രഭാഷണ പരമ്പര ആരംഭിച്ചു.
1953-ൽ മദ്രാസിൽ നടന്ന രണ്ടാം ജ്ഞാന യജ്ഞത്തെത്തുടർന്ന് വേദാന്ത പഠനത്തിനും ചർച്ചയ്‌ക്കുമായി ഒരു വേദി ഉണ്ടാക്കണമെന്ന ആഗ്രഹം ചിലർ പ്രകടിപ്പിച്ചു. തത്വത്തിൽ സമ്മതിച്ചെങ്കിലും “എന്റെ പേരിൽ ഒരു സംഘടനയും തുടങ്ങരുത്, ഞാൻ ഇവിടെ വന്നത് സ്ഥാപനവൽക്കരിക്കാനല്ല, നമ്മുടെ പുരാതന ഋഷിമാരുടെ സന്ദേശം നൽകാനാണ്..” എന്നുകൂടി സ്വാമിജി പ്രസ്താവിച്ചു.ഇന്ന് ആഗോളതലത്തിൽ പ്രശസ്തമായ ചിന്മയമിഷൻ എന്ന സംഘടനയുടെ എളിയ തുടക്കമായിരുന്നു അന്ന് അവിടെ സംഭവിച്ചത്.
1956-ൽ23-ാമത് ജ്ഞാനയജ്ഞം ഡൽഹിയിൽ ഇന്ത്യൻ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു . ഇന്ത്യയുടെ സാംസ്കാരിക മഹത്വം വീണ്ടെടുക്കാൻ സ്വാമിചിന്മയാനന്ദൻ ചെയ്യുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
1965 മാർച്ച് 6-ന്, സ്വാമിചിന്മയാനന്ദൻ തന്റെ ആഗോള പര്യടനം ആരംഭിച്ചു., അടുത്ത 28 വർഷങ്ങളിൽ, അദ്ദേഹം ദേശീയവും അന്തർദേശീയവും ആയ പ്രഭാഷണങ്ങൾ തുടർന്നു, ഓരോ സ്ഥലത്തും ഒരാഴ്ചയോ അതിൽ കൂടുതലോ താമസിച്ചു, ഒരു ദിവസം കുറഞ്ഞത് രണ്ട് പ്രഭാഷണങ്ങൾ വീതം നടത്തുകയും കൂടാതെ നിരവധി മീറ്റിംഗുകൾ, അഭിമുഖങ്ങൾ, ചർച്ചകൾ, പ്രോഗ്രാമുകൾ എന്നിവയും കൈകാര്യം ചെയ്തിരുന്നു. ജ്ഞാനയജ്ഞത്തിന്റെ ഭാഗമായി THYAGI എന്ന പേരിൽ ആരംഭിച്ച യജ്ഞപ്രസാദ പരമ്പരയാണ് പിന്നീട് ചിന്മയമിഷന്റെ ഔദ്യോഗിക മുഖപത്രമായ TAPOVAN PRASAD എന്ന മാസികയായി മാറിയത്.
1969-ൽ അദ്ദേഹത്തിന് ആദ്യത്തെ ഹൃദയാഘാതമുണ്ടായി.1980-ലെ വേനൽക്കാലത്ത്, ജ്ഞാനയജ്ഞങ്ങളുടെ പരമ്പരയ്‌ക്കായി അദ്ദേഹം അമേരിക്കയിൽ ആയിരുന്നപ്പോൾ , ടെക്സാസിൽവെച്ച് അദ്ദേഹത്തിന് ഒന്നിലധികം ഹൃദയ ബൈപാസ് ശസ്ത്രക്രിയകൾ വേണ്ടി വന്നു .അനാരോഗ്യത്തെ അവഗണിച്ചുകൊണ്ടുള്ള ആദ്ധ്യാത്മികസപര്യ മഹാസമാധി വരെ അനുസ്യൂതം തുടർന്നു.
1993ലെ ലോകമതങ്ങളുടെ പാർലമെന്റിനെ(PARLIAMENT OF WORLD’S RELIGIONS)അഭിസംബോധന ചെയ്യാൻ ക്ഷണിക്കപ്പെട്ടിരുന്നെങ്കിലും ആരോഗ്യസ്ഥിതി അതിനനുവദിച്ചില്ല.1993 ജൂലൈ 26 ന് കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ വച്ച് അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെട്ടു . ജൂലായ് 29-ന് ബൈപാസ് ശസ്ത്രക്രിയ നടത്തി. എന്നാൽ അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയും ജീവൻരക്ഷാ സംവിധാനത്തിലേക്ക് മാറ്റുകയും ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം 1993 ഓഗസ്റ്റ് 3 ന് വൈകുന്നേരം 5:45 ന് എഴുപത്തിയേഴാം വയസ്സിൽ അദ്ദേഹം ദേഹം ഉപേക്ഷിച്ചു.
1993 ഓഗസ്റ്റ് 7 ന്, ഭൗതികശരീരം ഇന്ത്യയിലേക്ക് എത്തിക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഹിമാചൽ പ്രദേശിലെ സിദ്ധബാരിയിലാണ് വൈദിക ആചാരപ്രകാരം സമാധിയിരുത്തിയത്.[ശ്രീമദ്ഭാനഗവത പ്രസിദ്ധമായ സിദ്ധപദം(ഭാഗവതം/3:33)]
ലക്ഷക്കണക്കിന് ആരാധകർക്ക് പൂജ്യഗുരുദേവനായ സ്വാമിചിന്മയാനന്ദന്റെ നിർദേശപ്രകാരം ശബരിമല ക്ഷേത്രത്തിൽ സ്ഥാപിക്കപ്പെട്ട തത്ത്വമസി ഫലകം സ്വാമിജിയുടെ നിത്യസ്മാരകമെന്നോണം ഇന്നും നിലകൊള്ളുന്നു.
“ഓം സമസ്തജനകല്യാണേ നിരതം കരുണാമയം
നമാമി ചിന്മയം ദേവം സദ്ഗുരും ബ്രഹ്മവിദ്വരം”
ഓം ശ്രീചിന്മയസദ്ഗുരവേ നമ:
……………………………………………………………………………………………………………………………………………
ഗുരുവായൂർ പ്രഭാകർജി
ശ്രീചിന്മയം
മാണിക്കത്ത്പടി,ഗുരുവായൂർ-680101
ഫോൺ:9446363564
Comments