മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ബോട്ട് ഉടമ നാസറിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് നിയമലംഘനം നടത്തിയതെന്ന് ദിനേശൻ മൊഴി നൽകി. മുൻപും സമാനരീതിയിൽ നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയിട്ടുണ്ടെന്നും ദിനേശൻ വെളിപ്പെടുത്തി.
അപകടത്തിന് ഇടയാക്കിയ ബോട്ടിലെ സഹായികളായ മൂന്ന് പേരെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പു, അനിൽ, ബിലാൽ എന്നിവരാണ് പിടിയിലായത്. അതേസമയം റിമാൻഡിൽ കഴിയുന്ന ബോട്ടുടമ നാസറിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി സർവീസ് നടത്തുന്നതിനായി ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച സഹായങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിന് നാസറിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുന്നത്. അറസ്റ്റിലായ ബോട്ട് സ്രാങ്ക് ദിനേശനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു. ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. പ്രതിയെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
താനൂരിൽ അപകടത്തിന് ഇടയാക്കിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിൽ 37 പേരെയാണ് കയറ്റിയത്. ആളുകളെ അശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബോട്ടിന്റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് ആളുകൾക്ക് കയറുന്നതിനായി സ്റ്റെപ്പുകൾ വെച്ചു. ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.















