എറണാകുളം: : എറണാകുളം വടക്കൻ പറവൂർ ചെറിയപല്ലൻതുരുത്തിൽ പുഴയിൽ വീണ് മരിച്ച മൂന്ന് കുട്ടികളും അവധിക്കാലത്ത് ബന്ധുവീട്ടിൽ വിരുന്നിനെത്തിയവർ. ശ്രീവേദ (10), അഭിനവ് (13), ശ്രീരാഗ് (13) എന്നിവരാണ് പുഴയിൽ മുങ്ങി മരിച്ചത്. മൂവരുടെയും മൃതദേഹം കണ്ടെടുത്തു. രണ്ട് കുട്ടികളുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. മുങ്ങൽവിദഗ്ധരുടെ സഹായത്തോടെ മൂന്നാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. പല്ലൻതുരുത്തിൽ മുസ്രിസ് പൈതൃക ബോട്ട് ജെട്ടിക്ക് സമീപത്താണ് കുട്ടികളെ കാണാതായത്.
നാലും അഞ്ചും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് മരിച്ചത്. ബന്ധുവീട്ടിൽ താമസിക്കാനെത്തിയ കുട്ടികൾ ഉച്ചയോടെ പുഴയിലേക്ക് പോകുകയായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചപ്പോൾ പുഴക്കരയിൽ കുട്ടികളുടെ സൈക്കിളും വസ്ത്രങ്ങളും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് രാത്രി ഏഴേമുക്കാലോടെ ആദ്യമൃതദേഹം ലഭിച്ചത്. രാത്രി 11 മണിയോടെയാണ് അവസാനത്തെ മൃതദേഹവും കണ്ടെത്തിയത്.
















Comments