ദിസ്‌പൂർ: അസമിൽ ‘ലേഡി സിങ്കം’, ‘ദബാംഗ് കോപ്’ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന വനിതാ സബ് ഇൻസ്‌പെക്‌ടർ വാഹനാപകത്തിൽ കൊല്ലപ്പെട്ടു. മോരികൊലോംഗ് പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള എസ്ഐ ജുൻമോണി രാഭ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ നാഗോണിലെ സരുബുഗിയ ഗ്രാമത്തിൽവെച്ചാണ് ജുൻമോണി സഞ്ചരിച്ചിരുന്ന കാർ കണ്ടെയ്‌നർ ട്രക്കുമായി കൂട്ടിയിടിച്ചത്.
അപകടസമയത്ത് ജുൻമോണി കാറിൽ ഒറ്റയ്‌ക്കായിരുന്നു. പോലീസ് യൂണിഫോമിലും ആയിരുന്നില്ല. പുലർച്ചെ രണ്ടരയോടെ വിവരം ലഭിച്ചതിനെത്തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സ്ഥലത്തെത്തി എസ് ഐയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എന്നാൽ, എസ് ഐ ഒറ്റയ്‌ക്ക് ആസാമിലേയ്‌ക്ക് എന്തിനാണ് പോയതെന്ന് വ്യക്തമല്ല. ഇതിനെകുറിച്ചുള്ള വിവരമൊന്നും കുടുംബത്തിനും ലഭിച്ചിട്ടില്ല. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം അന്വേഷണം ആവശ്യപ്പെട്ടു. അപകടം മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്ന് ജുൻമോണിയുടെ മാതാവ് സുമിത്ര രാഭ പരാതിയിൽ പറയുന്നുണ്ട്. മകളുടെ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും മകൾക്ക് നീതി ലഭിക്കണമെന്നും കുറ്റക്കാർക്ക് ശിക്ഷ നൽകണമെന്നുമാവശ്യപ്പെട്ട് ജുൻമോണിയുടെ മാതാവ് മുഖ്യമന്ത്രിയ്‌ക്ക് അപേക്ഷ നൽകി. അപകടത്തിൽ സി ഐ ഡി അന്വേഷണം നടത്തും.
ക്രിമിനലുകൾക്കുനേരെ ശക്തമായ നടപടികൾ കൈകൊണ്ടതോടെയാണ് ജുൻമോണി പ്രശസ്തയായത്. എന്നാൽ പിന്നീട് അവർ സാമ്പത്തിക ക്രമക്കേടുകളിൽപ്പെട്ട് വാർത്തകളിൽ നിറഞ്ഞിരുന്നു. ജുൻമോണിക്കെതിരെ പണത്തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോഴായിരുന്നു അപകടം. തിങ്കളാഴ്‌ച രാത്രി ജുൻമോണിയുടെ ക്വാർട്ടേഴ്‌സിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്‌ഡിൽ ഒരു ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാലിത് ജുൻമോണിയുടെ മാതാവ് ബിസിനസിലൂടെ സമ്പാദിച്ച പണമാണിതെന്നാണ് ബന്ധുക്കൾ പറയുന്നത്. മകളുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ ഈ പണം തിരികെ നൽകണമെന്ന് മാതാവ് പോലീസിനോട് ആവശ്യപ്പെട്ടു.
Comments