ഇൻഡോർ: മദ്ധ്യപ്രദേശിൽ വിവാഹ ചടങ്ങിനിടയിൽ പരസ്പരം വഴക്കിട്ട് വരനും വധുവും. പിന്നാലെ വിഷം കഴിച്ച വരൻ മരിച്ചു. ഇതോടെ മനം നൊന്ത് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ചൊവ്വാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം തീരുമാനിച്ചിരുന്നത്.
ക്ഷേത്രത്തിൽ വെച്ച് വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടയിലാണ് വരനും വധുവും തമ്മിൽ വഴക്കുണ്ടായതും വരൻ വിഷം കഴിച്ചതും. ഇതറിഞ്ഞുടൻ വധുവും വിഷം കഴിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവൻ നിലനിർത്തിയിരിക്കുന്നത്.
പെൺകുട്ടി വിവാഹത്തിനായി യുവാവിനെ നിരന്തരം നിർബന്ധിച്ചിരുന്നുവെന്നും ഇതേതുടർന്നുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. ജോലിയുടെ ഭാഗമായി തനിക്ക് രണ്ടു വർഷം കൂടി സമയം വേണമെന്ന് യുവാവ് പെൺകുട്ടിയോട് പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി ഇത് അംഗീകരിച്ചില്ല. പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിർബന്ധിച്ചുകൊണ്ടേയിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവാവിന്റെ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments