ന്യൂഡൽഹി: ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചൈന അതിർത്തിയോട് ചേർന്നുള്ള 17 ഗ്രാമങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കി വികസിപ്പിക്കും.കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ 663 ഗ്രാമങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ കൂട്ടത്തിലാണ് ഈ 17 അതിർത്തി ഗ്രാമങ്ങളെയും തിരഞ്ഞെടുത്തിരിക്കുന്നത്.
ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായാണ് ഈ 17 ഗ്രാമങ്ങളുള്ളത്. മികച്ച കണക്ടിവിറ്റിക്കും ടൂറിസ്റ്റ് സൗകര്യങ്ങൾക്കുമാണ് പ്രാഥമികമായും ഊന്നൽ കൊടുക്കുന്നത്. ഈ പദ്ധതിയുടെ കീഴിൽ വികസിപ്പിക്കേണ്ട ഗ്രാമങ്ങളിൽ ലഡാക്കിലെ ചുഷൂലും കർസോക്കും ഉൾപ്പെടുന്നു. ഹിമാചൽപ്രദേശിലെ ലാലുങ്, ഗിപു, ചരംഗ്, ഖാസ് എന്നിവയും ഉത്തരാഖണ്ഡിലെ മന, നിതി, മലരി, ഗുഞ്ചി തുടങ്ങിയവയും സിക്കിമിലെ ലാചെൻ, ലാചുങ്, ഗ്നാതംങ് അരുണാചൽ പ്രദേശിലെ സെമിതാങ്, ടാക്‌സിങ്, ചയാങ്താജോ, ട്യൂട്ടിങ്, കിബിത്തൂ എന്നിവയുമുണ്ട്.
നിലവിൽ ഈ പദ്ധതിക്ക് കീഴിൽ ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളിൽ 120 ഹോം സ്‌റ്റേകൾ നിർമ്മിക്കും. മറ്റു വില്ലേജുകളിലും സമാനമായ താമസസൗകര്യങ്ങളുണ്ടാകും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ഗ്രാമീണ റൂട്ടുകൾ വികസിപ്പിക്കും. അരുണാചൽ പ്രദേശിലെയും സിക്കിമിലെയും സാഹസിക കായിക വിനോദങ്ങൾ വികസിപ്പിക്കാനും വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് പദ്ധതികളുണ്ട്.
അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിന് പ്രത്യേക പരിഗണനയാണ് കേന്ദ്രസർക്കാർ നൽകുന്നത്. പൊതുവെ അതിർത്തി ഗ്രാമങ്ങളെ അവസാന ഗ്രാമങ്ങൾ എന്നും അവികസിത പ്രദേശങ്ങളെന്നുമാണ് അറിയപ്പെടുന്നത്. ഈ പ്രതിച്ഛായ മാറ്റിയെടുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.
Comments