കാസർകോട്: കാസർകോട് ചെറുവത്തൂരിൽ പാറമ്മൽ ക്ഷേത്രക്കുളം നാട്ടുകാർക്ക് എന്നും അത്ഭുതമാണ്. ഏത് വേനലിലും കൊടും വരൾച്ചയിലും കുളം വറ്റിയ ചരിത്രമില്ല. വേനൽക്കാലത്ത് ക്ഷേത്ര പരിസരത്തെ കിണറുകളും കുളങ്ങളും വറ്റിവരളുമ്പോഴും പാറമ്മൽ ക്ഷേത്രക്കുളത്തിന്റെ ഉറവ വറ്റാറില്ല.
അമ്പലങ്ങളിലെ പൂജാദികർമങ്ങൾക്ക് മാത്രമേ ക്ഷേത്രകുളത്തിലെ വെള്ളം ഉപയോഗിക്കാറുള്ളു. പതിറ്റാണ്ടുകൾക്കപ്പുറം കുളം ശുദ്ധീകരിക്കുമ്പോൾ അല്ലാതെ ഒരിക്കൽ പോലും കുളത്തിന്റെ അടിത്തട്ട് നാട്ടുകാർ പോലും കണ്ടിട്ടില്ല. ഏപ്രിൽ, മെയ് മാസങ്ങളിലെ കടുത്ത വേനലിൽ വെള്ളത്തിന്റെ അളവ് കുറയുമെങ്കിലും അടിത്തട്ടിലെ ശക്തമായ ഉറവ കുളം വറ്റാതെ സംരക്ഷിക്കുന്നു.
പക്ഷികളും മൃഗങ്ങളും ദാഹമകറ്റാൻ കുളത്തിലെത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇന്ന് ക്ഷേത്രക്കുളങ്ങളെല്ലാം ചെത്തിമിനുക്കിയ കല്ലുകൾക്കൊണ്ട് പുതുക്കുമ്പോൾ പഴമയുടെ പൈതൃകം കാത്തുസൂക്ഷിക്കുകയാണ് പാറമ്മൽ ക്ഷേത്രക്കുളം.
Comments