മുംബൈ: 2023 മാർച്ച് 31ന് അവസാനിച്ച അവസാന സാമ്പത്തിക പാദത്തിൽ രാജ്യം 5.5 ശതമാനം വളർച്ച നേടി എന്ന് എസ്ബിഐ റിപ്പോർട്ട്. എസ്ബിഐ പ്രസിദ്ധീകരിച്ച ‘ഇക്കോ റാപ്’ എന്ന സാമ്പത്തികാവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നാലാംപാദത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളർച്ച 5.1 ശതമാനമായാണ് റിസർവ്വ് ബാങ്ക് കണക്കാക്കിയിരുന്നു. എന്നാൽ റിസർവ്വ് ബാങ്ക് റിപ്പോർട്ടിനെക്കാൾ 0.4 ശതമാനം അധികം വളർച്ചയുണ്ടാക്കിയെന്നാണ് എസ്ബിഐ റിപ്പോർട്ട് പറയുന്നത്. 2022-23ൽ ഇന്ത്യയുടെ ജിഡിപി 7.1 ശതമാനമായി ഉയരുമെന്നും എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ റിപ്പോർട്ടിൽ 2022-23 സാമ്പത്തിക വർഷത്തിൽ രാജ്യം ഏഴ് ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പറയുന്നത്. എന്നാൽ ഇതിനെക്കാൾ 0.1 ശതമാനം അധികം നേടി 7.1 ശതമാനം വളർച്ച നേടും എന്നാണ് എസ്ബിഐയുടെ ഇക്കോ റാപ് റിപ്പോർട്ട് കണാക്കാക്കുന്നത്.
പ്രധാന 30 സാമ്പത്തിക സൂചികകളെ പരിഗണിച്ചാണ് വളർച്ചാനിരക്ക് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയിലെ ആഭ്യന്തര ഉപഭോഗം കൂടുന്നതും പ്രാദേശിക നിക്ഷേപം വർദ്ധിക്കുന്നതും സാമ്പത്തീക വളർച്ചയ്ക്ക് കാരണമായി. കാർഷികമേഖലയും അനുബന്ധപ്രവർത്തനങ്ങളും ശക്തിപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിതരണശൃംഖല കൂടുതൽ മെച്ചപ്പെട്ടിട്ടെന്നും വായ്പാവളർച്ച 15 ശതമാനത്തോട് വേർന്ന് നിൽക്കുന്നു എന്നതും അനുകൂല ഘടകങ്ങളാണ്. ഇതെല്ലാം സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കി എന്ന് എസ്ബിഐ റിപ്പോർട്ട് പറയുന്നു. ചില യുഎസ് ബാങ്കുകളുടെ തകർച്ചയും ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പണമിടപാടിനെയും നിക്ഷേപത്തെയും ബാധിച്ചു. എന്നാൽ ഇത് ഇന്ത്യൻ നിക്ഷേപകർക്ക് ഒരു അനുകൂലമായെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
Comments