ലക്നൗ: അയോദ്ധ്യയിൽ നിർമ്മാണം പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിൽ രാംലല്ലയുടെ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിയ്‌ക്കും. ഒരാഴ്ചയോളം നീണ്ടു നിൽക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കുചേരുന്നതിനാണ് ക്ഷേത്ര ട്രസ്റ്റ് പ്രധാന മന്ത്രിയെ ക്ഷണിക്കുക. ഇതിന് മുന്നോടിയായി നരേന്ദ്രമോദിയ്‌ക്കുള്ള ഔദ്യോഗിക അഭ്യർത്ഥന കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദിർ ട്രസ്റ്റ്. ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസ് തയാറാക്കിയ കത്ത് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് പ്രധാനമന്ത്രിയ്‌ക്ക് അയക്കും.
‘രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നതിനായി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങ് സംഘടിപ്പിക്കുന്നത് തീരുമാനിച്ചു. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ട്രസ്റ്റ് ക്ഷണം അയയ്‌ക്കും’- ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
ഒരാഴ്ച നീണ്ടു നിൽക്കുന്ന ചടങ്ങിലേയ്‌ക്ക് പ്രധാനമന്ത്രിയെയും ക്ഷണിക്കണമെന്ന് ട്രസ്റ്റി ബോർഡ് ബുധനാഴ്ചയാണ് തീരുമാനിക്കുന്നത്. അയോദ്ധ്യാ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിലെ ശ്രീകോവിലിൽ രാംലല്ലയുടെ വിഗ്രഹം സ്ഥാപിക്കുന്നതിനാണ് ചടങ്ങ്. ഇതിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ അയോദ്ധ്യാ പ്രാണ പ്രതിഷ്ഠ എന്ന ചടങ്ങും ട്രസ്റ്റ് സംഘടിപ്പിക്കും.
എന്നാൽ ചടങ്ങിന്റെ തീയതി ഇതുവരെ ഔദ്യോഗികമായി തരുമാനിച്ചിട്ടില്ല. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചടങ്ങ് 2024 ജനുവരിയിലെ മകരസംക്രാന്തി ദിനം മുതലോ അല്ലെങ്കിൽ അതിന് ശേഷമുള്ള ഒരു അനുയോജ്യമായ ദിവസമോ ആകും ആരംഭിക്കുക. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് അനുകൂലമായ തീയതി നിശ്ചയിക്കുന്നതിനായി ട്രസ്റ്റ് പ്രശസ്ത ജ്യോതിഷികളുമായി ആലോചിക്കുകയാണ്.
Comments