കോട്ടയം: എരുമേലിയ്ക്കടുത്തുള്ള ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. പുലർച്ചെയോടെ രണ്ടു തവണ ശബ്ദം കേട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച ശബ്ദം തുടർച്ചയായി കേട്ടത് പ്രദേശവാസികളിൽ ആശങ്കയുണർത്തിയിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടന്നിരുന്നു. എന്നാൽ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു അന്ന് നടന്നത്. സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടന്നിരുന്നില്ല. നാട്ടുകാർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ തിങ്കളാഴ്ച ഒന്നിലധികം തവണ ശബ്ദം കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതിന് ശേഷം പലതവണ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും കമ്പനവും കേൾക്കുകയായിരുന്നു. കൂടാതെ ചില സ്ഥലങ്ങളിൽ നേരിയ ചലനം അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. പുലർച്ചയോടെയും വൈകിട്ട് അഞ്ചരയോടെയും ചെറിയ രീതിയിൽ പ്രദേശത്ത് നിന്ന് മുഴക്കം കേൾക്കുകയായിരുന്നു. പിന്നാലെ രാത്രി 8.15-നും 8.45-നും 9-നും മൂന്ന് തവണ വലിയ സ്ഫോടന ശബ്ദവും പ്രദേശത്ത് നിന്ന് കേട്ടു. ഇതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലായി വീടുകളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുകയായിരുന്നു.
ഇടയറ്റുകാവ്, കരിമ്പൻമാവ്, വട്ടോത്തറ, പാതിപ്പാറ എന്നിവിടങ്ങളിൽ നിന്നായി വലിയ ശബ്ദമാണ് കേട്ടത്. എരുമേലി പഞ്ചായത്തിലെ ചേനപ്പാടി, പഴയിടം, പൂതക്കുഴി, ആലിൻചുവട്, കിഴക്കേക്കര, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിഴിക്കത്തോട് മേഖലയിലും സമാനരീതിയിൽ ശബ്ദം കേട്ടിരുന്നു.
Comments