ശ്രീനഗർ: പെല്ലറ്റ് തോക്കിന്റെ വെടിയുണ്ട തുളച്ചുകയറി കാഴ്ചശക്തി നഷ്ടപ്പെട്ട പെൺകുട്ടയിക്ക് പ്ലസ്ടൂ പരീക്ഷയിൽ വിജയം. ഇൻഷ മുഷ്താഖാണ് തന്റെ വെല്ലുവിളികളെ തരണം ചെയ്ത് ജമ്മുകശ്മീർ ബോർഡ് പരീക്ഷയിൽ വിജയം കൈവിച്ചത്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ സ്വദേശിയാണ് ഇൻഷ. 2016-ൽ നടന്ന പ്രക്ഷോഭത്തിലാണ് പെല്ലറ്റ് തോക്കിന്റെ വെടിയുണ്ട തുളച്ചുകയറി ഇൻഷയുടെ കാഴ്ചശക്തി നഷ്ടപ്പെട്ടത്.
2016-ൽ ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദ സംഘടനയുടെ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നുള്ള പ്രക്ഷോഭത്തിലാണ് ഇൻഷയുടെ കാഴ്ചശക്തി നഷ്ടമാകുന്നത്. പ്രക്ഷോഭ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇൻഷ മുറിയിലെ ജനൽ തുറന്ന് പുറത്തേക്ക് നോക്കുമ്പോഴായിരുന്നു വെടിയുണ്ട കണ്ണിൽ പതിച്ചത്. കാഴ്ചശക്തി നഷ്ടപ്പെട്ട് രണ്ട് വർഷത്തിന് ശേഷം ഇൻഷ പത്താം ക്ലാസ് പരീക്ഷ പാസായിരുന്നു.
ചുറ്റുമുള്ളതൊക്കെ ഇരുണ്ടതായി തോന്നിയെങ്കിലും പ്രതിക്ഷ കൈവിടാതെ ഇൻഷ വേദനകൾ നിറഞ്ഞ സാഹചര്യത്തെ അതിജീവിക്കുകയും ചെയ്തു. എല്ലാ പ്രതിസന്ധികളെയും മറികടന്ന് ആത്മവിശ്വാസത്തോടെയുള്ള പോരാട്ടം ഇൻഷയെ വിജയത്തിലേക്ക് നയിച്ചു.
10-ാം ക്ലാസ്സിന് ശേഷം ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു ഇൻഷയുടെ തുടർ പഠനം. ഇംഗ്ലീഷ് സ്പീക്കിംഗിലുൾപ്പെടെ മൂന്ന് വർഷത്തെ കോഴ്സെടുത്തു. പ്രതീക്ഷയും ധൈര്യവും നഷ്ടപ്പെടരുതെന്നും പഠിച്ച് സ്വതന്ത്രയാകണമെന്നും വീട്ടുകാർ അവളോട് നിരന്തരം ഉപദേശിച്ചു. ഒരു ഐഎഎസ് ഓഫീസർ ആകണം, അതിലൂടെ എല്ലാ കാഴ്ച വൈകല്യമുള്ളവർക്കും ഒരു മാതൃകയാകണം. അവരോരോരുത്തരും സ്വതന്ത്രരായി ജീവിതത്തിൽ മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഇൻഷ പറഞ്ഞു.
Comments