തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി രാജേഷ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ റിസൾട്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ മാദ്ധ്യമ പ്രവർത്തകർ ഭീഷണികളും ആക്രമങ്ങളും നേരിടേണ്ടി വരുന്നില്ല എന്നും എം.ബി രാജേഷ് അവകാശപ്പെട്ടു.
‘മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സ്ഥലമാണ് കേരളം. കേസിന്റെ വിശദാംശങ്ങൾ എന്റെ കയ്യിൽ ലഭ്യമായിട്ടില്ല. ഏതെങ്കിലും അടിസ്ഥാനത്തിലായിരിക്കുമല്ലോ പോലീസ് കേസെടുത്തിരിക്കുന്നത്. ഒരു കാര്യത്തിൽ സംശയം വേണ്ട. മാദ്ധ്യമ പ്രവർത്തകർക്ക് ഏറ്റവും സുരക്ഷിതമായിട്ടുള്ള സ്ഥലം തന്നെയാണ് കേരളം. ഇന്ത്യയിലാകെ മാദ്ധ്യമ പ്രവർത്തകർക്ക് നേരിടേണ്ടി വരുന്ന ഭീഷണികളോ ആക്രമണങ്ങളോ മാദ്ധ്യമ പ്രവർത്തകർക്ക് കേരളത്തിൽ നേരിടേണ്ടി വരുന്നില്ല’.
‘വളരെ സ്വതന്ത്ര്യമായി തന്നെ സർക്കാരിനെ വിമർശിക്കാൻ കേരളത്തിൽ സ്വാതന്ത്ര്യമുണ്ട്. ഉള്ളതു മാത്രമല്ല, ഇല്ലാത്തത് പറയാനും ഇവിടെ സ്വാന്ത്ര്യമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും കേസ് വന്നിരിക്കുന്നത്. വിശദാംശങ്ങൾ വന്ന ശേഷം കേസിനെപ്പറ്റി പറയാം. മാദ്ധ്യമങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്, നിക്ഷ്പക്ഷമാണെന്ന് പറയരുത് എന്ന് മാത്രം’- എം.ബി രാജേഷ് പറഞ്ഞു.
















Comments