തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ മുൻ എസ്എഫ്ഐ വനിത നേതാവ് കെ.വിദ്യയ്ക്ക് പ്രവേശനം നൽകുന്നതിന് ചട്ടവിരുദ്ധമായി സെലക്ഷൻ കമ്മിറ്റി കൂടിയതിന്റെ രേഖകൾ പുറത്തായി. പട്ടികജാതി വിഭാഗത്തെ ഒഴിവാക്കിയാണ് വിദ്യയ്ക്ക് പ്രവേശനം നൽകിയത്.
പി എച്ച് ഡി റെഗുലേഷൻ പ്രകാരം സെലക്ഷൻ കമ്മിറ്റിയിൽ അതത് വിഷയത്തിലെ റിസർച്ച് ഗൈഡുകളെ കൂടാതെ മറ്റു വിഷയങ്ങളിൽ നിന്നുള്ള രണ്ടുപേർ കൂടി അംഗങ്ങളായി നിർബന്ധമായും ഉണ്ടാകണം. സെലക്ഷൻ കമ്മിറ്റിയ്ക്ക് നിശ്ചയിച്ചിട്ടുള്ള ക്വാറത്തിൽ പോലും മറ്റു വിഷയങ്ങളിലെ ഒരു പ്രതിനിധി നിർബന്ധമായും പങ്കെടുത്തിരിക്കണണെന്നും വ്യവസ്ഥ ഉണ്ട്.
എന്നാൽ തങ്ങൾക്ക് താല്പര്യമുള്ളവർക്ക് മാത്രമായി പിഎച്ച്ഡി പ്രവേശന നൽകുന്നതിന് ചട്ട വിരുദ്ധമായി പുറമെ നിന്നുള്ള ഗൈഡ് മാരായ അദ്ധ്യാപകരെ ഒഴിവാക്കിയാണ് സെലക്ഷൻ കമ്മിറ്റി കൂടിയത്.
മലയാളം വകുപ്പ് മേധാവിയായ വി.എ വത്സലന്റെ അധ്യക്ഷതയിലുള്ള സെലക്ഷൻ കമ്മിറ്റിയിൽ,വിദ്യയുടെ ഗൈഡ് ആയ ബിച്ചു. എക്സ് മലയിൽ. സുനിൽ പി ഇളയിടം, ഇപ്പോൾ മലയാളം സർവ്വകലാശാല വി സിയായി നിയമിച്ചിരിക്കുന്ന L.സൂഷമ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രാകേഷിന്റെ ഭാര്യയുടെ നിയമനത്തിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായിരുന്ന ലിസ്സി മാത്യു, ഷംഷാദ് ഹുസൈൻ തുടങ്ങിയവർ അംഗങ്ങളായിരുന്നു.
മലയാളവിഭാഗം PhD പ്രവേശനത്തിന് 10 സീറ്റുകൾ ആയിരുന്നു വിജ്ഞാപനം ചെയ്തിരുന്നത്. അതനുസരിച്ച് കമ്മിറ്റി ഗവേഷകരെ തെരഞ്ഞെടുത്തിരുന്നു. ഗവേഷണത്തിന് തെരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ കെ വിദ്യ ഉൾപ്പെടാത്തത് കൊണ്ട് അനുവദിക്കപ്പെട്ട 10 സീറ്റുകൾക്ക് പുറമേ അഞ്ചുപേർക്ക് കൂടി പ്രവേശനത്തിനുള്ള അംഗീകാരം നൽകണമെന്ന് കമ്മിറ്റി ആവശ്യപ്പെടുകയും പ്രസ്തുത ആവശ്യം അന്നത്തെ വൈസ് ചാൻസലർ ആയിരുന്ന ഡോ: ധർമ്മരാജ് അടാട്ട് അംഗീകരിക്കുകയുമായിരുന്നു.
5 സീറ്റ് വർധിപ്പിക്കുമ്പോൾ അവസാനത്തെ സീറ്റ് പട്ടിക ജാതി വിഭാഗത്തിന് നീക്കിവെക്കേണ്ടതാണെന്ന് യൂണിവേഴ്സിറ്റി എസ്സി -എസ് ടി സെക്ഷന്റെ ശുപാർശ തള്ളികളഞ്ഞ വിസി ധർമ്മരാജ് അടാട്ട്,കെ. വിദ്യയ്ക്ക് ബിച്ചു എക്സ്. മലയിലിന്റെ കീഴിൽ പിഎച്ച്ഡി ക്ക് പ്രവേശനം നൽകുകയായിരുന്നു.
ചട്ടവിരുദ്ധമായി നടത്തിയ വിദ്യയുടെ ഉൾപ്പടെ മലയാളം വകുപ്പിലെ സെലക്ഷൻ റദ്ദാക്കണമെന്നും പട്ടിക ജാതി സംവരണം അട്ടിമറിച്ച ധർമ്മരാജ് അടാട്ടിനെതിരെ ക്രിമിനൽ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി.
Comments