ദുബായ്: ഷെയ്ഖ് സായിദ് ചാരിറ്റി മാരത്തണിന് കേരളം ആതിഥ്യമരുളും. മാരത്തോണിന് ഇന്ത്യ ആദ്യമായാണ് വേദിയാവുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ അധികൃതരുമായി ചർച്ച നടത്തി. ആരോഗ്യമേഖലയുടെ പുരോഗതിയ്ക്കാവശ്യമായ ധനസമാഹരണം ലക്ഷ്യമിട്ടാണ് പരിപാടി നടക്കുക.
കേരളത്തിൽ ഈ വർഷം അവസാനം യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചാകും മാരത്തോൺ നടക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ആഗോള പരിപാടിയുടെ വേദിയായി കേരളത്തെ തിരഞ്ഞെടുത്തതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുഎഇയും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കുമെന്ന് അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. 2005-ൽ ന്യൂയോർക്കിലാണ് മാരത്തോണിന് തുടക്കമിട്ടത്.
സായിദ് ചാരിറ്റി മാരത്തൺ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഹിലാൽ അൽ കാബി, ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, സായിദ് ചാരിറ്റി മാരത്തണിന്റെ ഉന്നത സംഘാടക സമിതി അംഗങ്ങളായ ഹമൂദ് അബ്ദുല്ല അൽ ജുനൈബി, അഹമ്മദ് മുഹമ്മദ് അൽ കാബി, പ്രമുഖ വ്യവസായി എം എ യൂസഫലി തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
Comments