ലണ്ടൻ: ബ്രിട്ടന്റെ പരമോന്നത ബഹുമതിയായ ‘ദ മോസ്റ്റ് എക്‌സെലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ’ ബഹുമതി കരസ്ഥമാക്കി മലയാളി വനിത. തൃശൂർ മാള സ്വദേശിനി ജോയ്‌സി ജോണിനെയാണ് ബഹുമതി തേടിയെത്തിയത്.
വിദ്യാഭ്യാസ, സാങ്കേതികവിദ്യാ മേഖലയിൽ കഴിവ് തെളിയിച്ച വനിതയാണ് ജോയ്‌സി. സിവിൽ വിഭാഗത്തിൽ നിന്നാണ് ജോയ്‌സിയെ തിരഞ്ഞെടുത്തത്. മികച്ച സംരംഭകയും എഡ്‌ടെക് അഡ്വവൈസറുമാണ് ഇവർ. ലണ്ടൻ ട്രിനിറ്റി കോളേജിലെ മുൻ സ്ട്രറ്റെജി ആന്റ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ വിഭാഗം ഡയറക്ടറുമായിരുന്നു ജോയ്‌സി. വിദ്യാഭ്യാസം , ടെക്‌നോളജി, ബാങ്കിംഗ്, സംരംഭകത്വം തുടങ്ങി നിരവധി മേഖലകളിൽ സുത്യർഹമായ സേവനം ചെയ്ത ജോയ്‌സിയ്‌ക്ക് സിംഗപ്പൂർ, യുകെ, യുഎസ് എന്നിവിടങ്ങളിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തന പരിചയവുമുണ്ട്. 2016-ൽ 16-ാമത് ഏഷ്യൻ അച്ചീവേഴ്‌സ് അവാർഡിന് പരിഗണിച്ച വനിതകളുടെ അന്തിമ പട്ടികയിലും ഇടംപിടിച്ചിരുന്നു 44-കാരിയായ ജോയ്‌സി.
സിംഗപ്പൂരിലെ നന്യംഗ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എൻജിനീയറിംഗ് , ലണ്ടൻ ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ എന്നിവ കരസ്ഥമാക്കിയ ജോയ്‌സി റോയൽ സൊസൈറ്റി എഡ്യുക്കേഷൻ കമ്മിറ്റി, അഡ്വവൈസറി കൗൺസിൽ ഓഫ് ഫൗണ്ടേഷൻ ഫോർ എഡ്യുക്കേഷൻ ഡവലപ്മെന്റ്, ഗ്ലോബൽ അഡ്വവൈസറി കമ്മിറ്റി ഓഫ് ഇൻസ്ട്രിൻസിക് ലാബ്, യു.കെയിലെ സ്റ്റാർട്ടപ് ലീഡർഷിപ്പ് പ്രോഗ്രാമുകളുടെ സ്ഥാപക എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
കല, ശാസ്ത്രം, പൊതുസേവനം തുടങ്ങിയ മേഖലകളിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ബ്രിട്ടീഷ് പരമോന്നത ബഹുമതിയാണ് ദ മോസ്റ്റ് എക്‌സെലെന്റ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ. സിവിൽ, മിലിട്ടറി എന്നീ ഡിവിഷനുകളിലായി അഞ്ച് തരത്തിലുള്ള ബഹുമതികളാണുള്ളത്. 1917 ജൂൺ 4-ന് കിംരഗ് ജോർജ് അഞ്ചാമൻ ആണ് ഇത് ആരംഭിച്ചത്.















