വളരെ കുറച്ചു സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ തന്റെതായ സ്ഥാനം കൈവരിച്ച നടികളാണ് ശ്രുതി രാമചന്ദ്രനും വിൻസി അലോഷ്യസും. പ്രേതം, സൺഡേ ഹോളിഡേ, കാണേകാണേ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രുതി ശ്രദ്ധിക്കപ്പെട്ടത്. അഭിനയം പോലെ തന്നെ ഡബ്ബിങ്ങിലും ശ്രുതി തിളങ്ങിയിച്ചുണ്ട്. ‘കമല’ എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും ശ്രുതി നേടി.
വികൃതി’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ വിൻസി കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, രേഖ തുടങ്ങിയ ചിത്രങ്ങളിൽ മികവാർന്ന വേഷങ്ങൾ ചെയ്തിരുന്നു.
ഇപ്പോഴിതാ, ശ്രുതി ഒരു അഭിമുഖത്തിൽ വിൻസിയെകുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളഇൽ നിറയുന്നത്. സിനിമയിൽ എത്തുന്നതിന് മുമ്പ് ശ്രുതി ഒരു ആർക്കിടെക്റ്റായിരുന്നു. അതിന് ശേഷം അദ്ധ്യാപികയായും ജോലി ചെയ്തിരുന്നു. എങ്ങനെയുള്ള പ്രൊഫസറായിരുന്നു ശ്രുതി, വളരെ കർക്കശകാരി ആയിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിനുള്ള ശ്രുതിയുടെ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഞാൻ വിൻസിയുടെ പ്രൊഫസറായിരുന്നു. ഞങ്ങളിപ്പോൾ ഒരു ചിത്രത്തിൽ ഒന്നിച്ചഭിനയിക്കുകയാണ്. വിൻസിയോട് ചോദിച്ചാൽ ഞാൻ ചിലപ്പോൾ വളരെ കർക്കശക്കാരി ആയിരുന്നെന്ന് പറയുമെന്നാണ് അഭിമുഖത്തിൽ ശ്രുതി പറഞ്ഞത്.
പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലെത്തിയത്. ഇതിൽ പങ്കെടുക്കുന്ന സമയത്ത് കൊച്ചിയിലെ ആർടെക്ക്ച്ചർ കോളേജിലെ വിദ്യാർത്ഥിയായിരുന്നു. ‘മാരിവില്ലിൻ ഗോപുരങ്ങൾ’ എന്ന ചിത്രത്തിലാണ് ശ്രുതിയും വിൻസിയും ഒന്നിച്ചഭിനയിക്കുന്നത്. അരുൺ ബോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത്, സർജാനോ ഖാലിദ് എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.















