തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നടത്തുന്നതിനായി കേരളമൊരുങ്ങുന്നു. തിരുവനന്തപുരത്ത് പൊൻമുടിയിലാണ് ഒളിമ്പിക്‌സ് യോഗ്യതാ മത്സരം കൂടിയായ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത്. ഒക്ടോബർ 26 മുതൽ 29 വരെയാണ് ഇവിടെ മത്സരങ്ങൾ നടക്കുക.
30 രാജ്യങ്ങളിൽ നിന്നായി 300-ൽ അധികം പുരുഷ-വനിതാ കായികതാരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കാണ് പൊൻമുടി സാക്ഷ്യം വഹിക്കുക. 2024-ലെ പാരീസ് ഒളിമ്പിക്‌സിലേക്കുള്ള എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങൾ കൂടിയാണ് ഇവിടെ നടക്കുന്നത്. ഒളിമ്പിക്‌സ് മെഡൽ ജേതാക്കളുൾപ്പെടെ മത്സരങ്ങളിൽ പങ്കാളികളാകും. ആറ് ഇനങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 1.5 കിലോമീറ്റർ ദൈർഘ്യം വരുന്ന ഡൗൺ ഹിൽ മത്സരങ്ങളും നാല് കിലോമീറ്റർ ദൈർഘ്യം വരുന്ന ക്രോസ് കൺട്രി ഒളിമ്പിക് മത്സരവുമാണ് ചാമ്പ്യൻഷിപ്പിന്റെ മുഖ്യ ആകർഷണങ്ങളിലുള്ളത്.
മൗണ്ടൻ ബൈക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന്റെ സ്വാഗത സംഘത്തിന്റെ രൂപീകരണം മന്ത്രി എകെ ശശീന്ദ്രൻ നിർവഹിച്ചു. കേരളത്തെ ലോക കായിക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തുന്നതിനായി ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യൻ സൈക്ലിംഗ് കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ ഓംകാർ സിംഗ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കേരള സൈക്ലിംഗ് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ സംസ്ഥാന കായിക യുവജന വകുപ്പ് ഡയറക്ടർ എസ് പ്രേംകൃഷ്ണൻ, സിസിഎഫ് ജസ്റ്റിൻ മോഹൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, സൈക്ലിംഗ് ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എസ്എസ് സുധീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
















Comments