തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ ഒന്നേമുക്കാൽ ലക്ഷം ആളുകൾ പനി ബാധിച്ച് ചികിത്സ തേടിയതായി ആരോഗ്യവകുപ്പ്. ഇന്നലെ പനി ബാധിച്ച് 13582 പേർ ചികിത്സ തേടി. ഇതിൽ 315 പേരും ഡെങ്കിപ്പനി ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്. 43 പേർക്ക് ഡെങ്കിപ്പനിയും 15 പേർക്ക് എലിപ്പയും സ്ഥിരീകരിച്ചു. ജൂലൈ മാസത്തിൽ പനി വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഇന്നലെ മാത്രം ആറുപേർ പനിബാധിച്ച് മരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം. കുട്ടികളും പ്രായമായവരും മാസ്ക് ധരിക്കണമെന്നും നിർദ്ദേശമുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കൊതുകുകളെ ഉറവിടത്തിൽ തന്നെ നശിപ്പിക്കണമെന്നും കൂടാതെ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു.
വെള്ളിയാഴ്ച സ്കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
Comments