കെയ്റോ: ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഈജിപ്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലെ ആയിരം വർഷം പഴക്കമുള്ള അൽ-ഹക്കീം മസ്ജിദ് സന്ദർശിക്കും. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ നടക്കുന്ന ദ്വിദിന പരിപാടിയുടെ അവസാന ദിവസമാണ് പ്രധാനമന്ത്രി മസ്ജിദ് സന്ദർശിക്കുന്നത്. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുടെ ക്ഷണപ്രകാരം ഈജിപ്തിലെത്തിയ പ്രധാനമന്ത്രി ജൂൺ 24, 25 തീയതികളിലാണ് ഈജിപ്ത് സന്ദർശനം നടത്തുക.

പ്രധാനമന്ത്രി ഇന്ന് ഉച്ചയ്‌ക്ക് 2.45-ന് കെയ്‌റോയിലെത്തും. തുടർന്ന ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തും. തുടർന്ന് ഇന്ത്യൻ പ്രവാസികളുമായി അദ്ദേഹം സംവദിക്കുകയും അൽ-ഹക്കിം മസ്ജിദ് സന്ദർശിക്കുകയും ചെയ്യും. പ്രധാനമന്ത്രി അരമണിക്കൂറോളം മസ്ജിദിൽ ചിലവഴിക്കും. കെയ്റോ നഗരത്തിലെ രണ്ടാമത്തെ വലിയ പള്ളിയാണിത്. കെയ്റോയിലെ ഫാത്തിമിഡ് വാസ്തുവിദ്യയുടെയും ചരിത്രത്തിന്റെയും സുപ്രധാന ഉദാഹരണമാണ് അൽ -ഹക്കീം മസ്ജിദ്. ആറ് വർഷത്തെ നവീകരണത്തിന് ശേഷം ഈ വർഷം ഫെബ്രുവരി 27-നാണ് മസ്ജിദ് വീണ്ടും തുറന്നത്.

1997-ന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ ഔദ്യോഗിക ഉഭയകക്ഷി സന്ദർശനമാണിത്. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിന് വേണ്ടി പോരാടിയ ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് വാർ ഗ്രേവ് സെമിത്തേരിയിലെത്തി അദ്ദേഹം ശ്രദ്ധാജ്ഞലി അർപ്പിക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഈജിപ്ഷ്യൻ പ്രസിഡന്റ് രൂപീകരിച്ച ഉന്നതതല മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി ചർച്ചകൾ നടത്തും. തുടർന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
















Comments