തൃശൂർ: ട്രോളിംഗ് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ മിന്നൽ പരിശോധന നടത്തി തൃശൂർ ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ. കടലിലും ഹാർബറിലുമായിരുന്നു പരിശോധന നടത്തിയത്. കളക്ടർക്കൊപ്പം ഫിഷറീസ് ഉദ്യോഗസ്ഥരും പോലീസും ഉൾപ്പെടുന്ന സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. ഇവർ കടലിൽ പ്രത്യേക പട്രോളിംഗ് നടത്തുകയും ചെയ്തു. ചേറ്റുവ ഹാർബറിൽ നിന്ന് പുറപ്പെട്ട സംഘം ഏറെ നേരം കടലിൽ പരിശോധന നടത്തി.
മത്സ്യബന്ധനം നടത്തുന്ന വള്ളങ്ങളുടെ രേഖകൾ കളക്ടർ പരിശോധിച്ചു. നിരോധിത വലകൾ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നുണ്ടോ എന്നും അദ്ദേഹം പരിശോധന നടത്തി. പരിശോധനയിൽ നിയമലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കടലിൽ നിന്ന് തിരിച്ചെത്തിയ കൃഷ്ണ തേജ മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തുകയും പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് മടങ്ങിയത്.
പരിശോധന സംഘത്തിൽ സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ചാവക്കാട് തഹസിൽദാർ ടികെ ഷാജി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെടി അനിത, അസിസ്റ്റന്റ് ഡയറക്ടർ എംഎൻ സുലേഖ, എക്സ്റ്റൻഷൻ ഓഫീസർമാരായ സി അശ്വിൻ രാജ്, യു എം ശ്രുതി മോൾ, അസിസ്റ്റന്റ് ഓഫീസർ ലീന തോമസ്, മറൈൻ എൻഫോസ്മെന്റ് സീനിയർ സിവിൽ പൊലീസ് ഓഫീസർ വിഎൻ പ്രശാന്ത് കുമാർ എന്നിവരും ഉണ്ടായിരുന്നു.
Comments