തമിഴ്നാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ: എഐഎഡിഎംകെ

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: തമിഴാനാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ എന്ന് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. അഴിമതിയെ തുടർന്ന് ജയിലിലായ മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സത്യന്റെ പരാമർശം. തൊഴിൽ തട്ടിപ്പ് കേസിലാണ് മന്ത്രി വി സെന്തിൽ ബാലാജി അറസ്റ്റിലായത്. സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാവില്ലെന്നും സ്റ്റാലിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയെന്നും സത്യൻ പറഞ്ഞു. പ്രതിപക്ഷത്തിരിക്കുമ്പോൾ സ്റ്റാലിന്റെ നിലപാട് വ്യത്യസ്തമാണെന്നും ഭരണത്തിൽ എത്തുമ്പോൾ അദ്ദേഹത്തിന്റെ നിലപാട് മാറിയെന്നും സത്യൻ ആഞ്ഞടിച്ചു.

ജോലിക്ക് പണം കൈക്കലാക്കലും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെ നിരവധി അഴിമതിക്കേസുകളിൽ മുൻ മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ ഗുരുതരമായ ക്രിമിനൽ നടപടികൾ നടക്കുകയാണ്. ജോലി തട്ടിപ്പ് കേസിൽ ജൂൺ 14ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബാലാജിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് ഗവർണർ രവി ഡിഎംകെ നേതാവ് ജയിലിൽ കഴിയുന്ന മന്ത്രി ബാലാജിയെ മന്ത്രിസഭയിൽ നിന്ന് അടിയന്തര പ്രാബല്യത്തിൽ പുറത്താക്കിയത്.

ഗവർണറുടെ നടപടിയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്റ്റാലിന്റെ പ്രസ്താവന. ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ സംഭവത്തിൽ ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ രംഗത്ത് വന്നു. ബാലാജിയെ പുറത്താക്കാൻ ഗവണർക്ക് അധികാരമില്ലെന്നും സർക്കാർ വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിൻ പറഞ്ഞു. ഇതിനെതിരെ കോവൈ സത്യൻ രംഗത്ത് വരികയായിരുന്നു.

Share
Published by
ജനം വെബ്‌ഡെസ്ക്