മലപ്പുറം: ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുക പ്രായോഗികമല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സമാന മനസ്കരായ പാര്‍ട്ടികളേയും സംഘടനകളേയും യോജിപ്പിച്ച് പ്രക്ഷോഭത്തിന് മുസ്ലീം ലീഗ് തയ്യാറെടുത്തു കഴിഞ്ഞു. ഒരു രാജ്യം ഒരു നീതി എന്നത് ഇന്ത്യയിൽ നടപ്പാക്കാൻ സാധിക്കില്ല. മുസ്ലീമിന്റെ പല അനുഷ്ഠാനങ്ങൾക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കും. ഇസ്ലാമിക നിയമങ്ങൾക്ക് ഉണ്ടായതിന് അതിന്റേതായ സാഹചര്യങ്ങൾ ഉണ്ടെന്നും കാലങ്ങളായി പിന്തുടരുന്ന ഒന്നിലും മാറ്റത്തിന്റെ ആവശ്യം ഇല്ല എന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് എന്ന ആശയം ഭരണഘടന മുന്നോട്ട് വെയ്ക്കുന്നില്ല എന്നും അദ്ദേഹം വാദിച്ചു.
ഇസ്ലാമിക നിയമങ്ങളിൽ മൂല്യച്യുതി ഉണ്ടായിട്ടില്ല. അതിനാൽ അതിൽ സർക്കാർ ഇടപെടേണ്ട ആവശ്യവുമില്ല. ഇസ്ലാമിക നിയമങ്ങൾ ഇപ്പോഴുള്ള രീതിയിൽ തന്നെ മുന്നോട്ട് പോണം. അതിൽ മാറ്റങ്ങളോ തിരുത്തലുകളോ വരുത്താൻ ആർക്കും അവകാശം ഇല്ല. ഏകീകൃത സിവിൽ കോഡിനെതിരെ ആരെല്ലാം വരുന്നുവോ അവരെ പിന്തുണക്കുകയും അവരോടൊപ്പം മുസ്ലീം ലീഗ് ശബ്ദം ഉയർത്തുകയും ചെയ്യും. ഒരൊറ്റ നിയമം എന്നത് ഇന്ത്യന്‍ സാഹചര്യത്തില്‍ ഒന്നിനുമുള്ള പരിഹാരമല്ല. ബിജെപി മുന്നോട്ട് വെയ്ക്കുന്നത് പൊളിറ്റിക്കല്‍ സ്റ്റണ്ടാണ്.
സാമൂഹ്യ ജീവിതത്തില്‍ ഒരു സുരക്ഷിതത്വം വേണം. വിശ്വാസപരമായ സംരക്ഷണം വേണം. ഭരണ ഘടന മതവിശ്വാസത്തിന് സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. വിശ്വാസിക്ക് അവന്റെ ആചാരങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. ഏകീകൃത സിവിൽ കോഡ് വന്നാൽ ഒരു മതത്തിന് മാത്രം ആനുകൂല്യം കൊടുക്കാന്‍ പറ്റി എന്ന് വരില്ല. ഒരു മതത്തിന്റെ മാത്രം കാര്യങ്ങളെ അനുവദിച്ച് കൊടുക്കാന്‍ പറ്റി എന്ന് വരില്ല. അപ്പോള്‍ ഒരു മുസ്ലീമിന്റെ പല അനുഷ്ഠാനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാവും. അങ്ങനെ വരുന്നത് ശരിയല്ല എന്നും ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ
സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
Comments