തൃശൂർ: ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ ആനകൾക്ക് ഇന്ന് ആനയൂട്ട് നടന്നു. മന്ത്രി ജെ ചിഞ്ചുറാണി ആനക്കോട്ടയിലെ ബാലകൃഷ്ണന് ഉരുള നൽകി ആനയൂട്ടിന് തുടക്കമിട്ടു. മനുഷ്യനെ പോലെ മൃഗങ്ങൾക്കും ചികിത്സാരീതിയുണ്ടെന്നും. വന്യ മൃഗ സംരക്ഷണത്തിനായി ബോധവൽക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പൂന്നത്തൂർകോട്ടയിൽ നടന്ന ആനയൂട്ടിൽ പങ്കെടുക്കാൻ ബാലകൃഷ്ണൻ, വിനായകൻ, ഗോകുൽ, രാജശേഖരൻ തുടങ്ങിയ കൊമ്പൻമാർ അണിനിരന്നിരുന്നു. ആനക്കോട്ടയിലുള്ള ആന വിദഗ്ദ ഡോക്ടർമാരടങ്ങിയ ചികിത്സ സമിതിയാണ് ആനയൂട്ടിന് നേതൃത്വം നൽകിയത്. ഇനി ഗുരുവായൂരിലെ ഗജവീരന്മാർക്ക് വിശ്രമ കാലയളവാണ്.
അതേസമയം കർക്കിടക മാസം വരാനിരിക്കെ സുഖ ചികിത്സയ്ക്കായി ഒരുങ്ങുകയാണ് ഗുരുവായൂരിലെ ആനകൾ. ആരോഗ്യ സംരക്ഷണത്തിനായി 30 ദിവസമാണ് ആനകൾക്ക് സുഖചികിത്സ നൽകുക. 41 ആനകളാണ് ആനക്കോട്ടയിൽ ഉള്ളത്. ഇതിൽ 23 ആനകൾ ഇന്ന് നടന്ന ആനയൂട്ടിൽ പങ്കാളികളായി. 18 ആനകൾ നീരിലാണ്. മദക്കാലം കഴിയുന്ന മുറക്ക് ഇവയ്ക്കും സുഖചികിത്സ നൽകും. തേച്ചു കുളിയും ആഹാര ക്രമവുമൊക്കെ പതിവിൽ നിന്നും വ്യത്യസ്ഥമാകും. വിവിധ ആയൂർവേദ കൂട്ടുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആനയുടെ ശരീരപുഷ്ടിക്കും മറ്റു അസുഖങ്ങൾക്കും കൃത്യമായ രീതിയിലാണ് ചികിത്സ നടക്കുക.
Comments