ചെന്നൈ: തമിഴ് ചലച്ചിത്ര രംഗത്തെ മുൻ താരങ്ങൾക്കെതിരെ നടപടിയുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ. നിർമ്മാതാക്കളിൽ നിന്ന് മുൻകൂർ പണംവാങ്ങി കോൾഷീറ്റ് നൽകാത്തതിനെതിരെയാണ് നടപടി. ജൂൺ പതിനെട്ടിന് ഇത് സംബന്ധിച്ച് നടന്ന ജനറൽ കമ്മിറ്റി യോഗത്തിൽ തീരുമാനം എടുത്തിരുന്നു. താരങ്ങളുടെ ആകെ ലിസ്റ്റിൽ പതിനാലുപേരാണ് ഉള്ളത്. ഇക്കാര്യത്തിൽ നടികർ സംഘവുമായി കഴിഞ്ഞ ദിവസം ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ചർച്ച നടത്തിയിരുന്നു.
തമിഴ് സിനിമയിൽ മുൻനിരയിലുള്ള ചിമ്പു, വിശാൽ, വിജയ് സേതുപതി, യോഗിബാബു, എസ് ജെ സൂര്യ, അദർവ, എന്നിവരാണ് പട്ടികയിൽ മുൻപന്തിയിലുള്ളത്. നടിമാരായ അമല പോളും ലക്ഷ്മി റായിയും ഷൂട്ടിംഗിനിടെ പത്ത് ബോഡി ഗാർഡുകളെ നിയമിക്കുകയും നിർമ്മാതാക്കളിൽ നിന്ന് അമിത ശമ്പളം ഈടാക്കുകയും ചെയ്തുവെന്നും ആരോപണം ഉയരുന്നുണ്ട്.
നിർമ്മാതാക്കളെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വിവിധ നടപടികളാണ് സ്വീകരിക്കുന്നതെന്നും പ്രൊഡ്യൂസേഴ്സ് യൂണിയൻ പ്രസിഡന്റായ നിർമ്മാതാവ് തേനാണ്ടൽ മുരളി വ്യക്തമാക്കി. ആരോപണങ്ങൾ ഉയർന്നിരിക്കുന്നവർക്കെതിരെ അടുത്തയാഴ്ച നടപടികൾ എടുക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പറഞ്ഞു.















