തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനവും മരണവും വർദ്ധിക്കുന്നതിൽ കടുത്ത ആശങ്ക. കേരളത്തിൽ 138 ഡെങ്കിപ്പനി ബാധിത മേഖലകളെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. ഇന്നലെ മാത്രം പനിബാധിച്ച് മരണപ്പെട്ടത് എട്ടുപേരാണ്. ഈ മാസം മാത്രം പനി ബാധിച്ച് മരണപ്പെട്ടത് 86 പേരാണ്.
ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകളുടെ സാന്നിധ്യമുള്ള മേഖലകളെ ആരോഗ്യ വകുപ്പ് തരംതിരിച്ചിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ഹോട്ട്‌സ് സ്‌പോട്ടുകളുള്ളത്. രണ്ട് ജില്ലകളിലും 20 വീതം ഹോട്ട്‌സ്‌പോട്ടുകളാണ്. തിരുവനന്തപുരത്ത് 12 ഹോട്ട്‌സ് സ്‌പോട്ടുകളാണുള്ളത്.
ടൈപ്പ് 2 ഡെങ്കി വൈറസാണ് സംസ്ഥാനത്ത് നിലവിൽ പടരുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 12998 പേർക്കാണ് പനി ബാധിച്ചത്. മഴ സജീവമാകുന്നതോടെ പനി ബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് മുന്നറിയിപ്പ്. രണ്ടു ദിവസത്തിൽ കൂടുതൽ പനി നീണ്ടുനിന്നാൽ നിർബന്ധമായും ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കുട്ടികളിലും മറ്റ് രോഗങ്ങളുള്ളവരിലും പനി കടുത്തേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Leave a Comment