തിരുവനന്തപുരത്ത്: പിണറായി വിജയാ എന്ന് വിളിച്ചാൽ വിളി കേൾക്കാൻ പറ്റുന്ന സ്ഥലത്താണ് മുഖ്യമന്ത്രിയെന്ന് സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രി വിശ്രമിക്കാൻ പോയതാണ്. പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം പോലും ആറ് ദിവസം വിശ്രമിച്ചുവെന്നും ബാലൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ എകെ ബാലൻ.
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് വിമാനയാത്രയ്‌ക്ക് എടുക്കുന്ന സമയം കൊണ്ട് എത്താവുന്ന സ്ഥലത്താണ് മുഖ്യമന്ത്രി. ഇൻഡോനേഷ്യയും സിംഗപ്പൂരും ദുബായിയും എന്നൊക്കെ പറഞ്ഞാൽ ഏതോ ബഹിരാകാശത്ത് പോകുന്നുവെന്ന തരത്തിലാണ് വാർത്ത പ്രചരിക്കുന്നത്. ഇന്ത്യയ്‌ക്ക് അടുത്തുളള രാജ്യത്ത് സ്വകാര്യ സന്ദർശനത്തിന് അദ്ദേഹത്തിന്റെ പണമെടുത്താണ് മുഖ്യമന്ത്രി പോയതെന്നും എകെ ബാലൻ ന്യായീകരിച്ചു.
എന്റെ നാട്ടിൽ ഒരു കർഷക തൊഴിലാളി കുഞ്ഞിക്കണാരൻ ഉണ്ട്. ചൈനയിൽ പോയിട്ട് അടുത്ത കാലത്താണ് വന്നത്. ഇപ്പോൾ എത്ര കുഞ്ഞിക്കണാരൻമാരുണ്ട് നമ്മുടെ നാട്ടിലെന്ന് എകെ ബാലൻ ചോദിച്ചു. ഇപ്പോൾ വിദേശയാത്രയ്‌ക്ക് അത്രയ്‌ക്ക് പൈസ കുറവാണ്. മുഖ്യമന്ത്രിയുടെ റ്റിഎയും ഡിഎയും എല്ലാം കൂട്ടിയാൽ ഒന്നേകാൽ ലക്ഷത്തോളം രൂപ മാസ വരുമാനം വരും. അപ്പോൾ പിന്നെ എവിടുന്നാ പൈസ എന്ന് ചോദിക്കരുത്.
കേന്ദ്ര സർക്കാരിന്റെ അനുമതിയും പാർട്ടി കേന്ദ്രകമ്മിറ്റിയുടെ അനുമതിയും വാങ്ങി പിന്നെ നിങ്ങൾക്ക് എന്താ പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഒരു മുഖ്യമന്ത്രിയെയും കുടുംബത്തെയും ഇങ്ങനെ വേട്ടയാടാൻ എന്ത് അസുഖമാണ് ഉളളത്. കാര്യങ്ങൾ ക്രിസ്റ്റൽ ക്ലിയർ ആണെന്നും സ്വന്തം കൈയ്യിലെ പൈസ എടുത്ത് സ്വകാര്യ സന്ദർശനത്തിന് പോയതാണെന്നും എകെ ബാലൻ കൂട്ടിച്ചേർത്തു.