തലശ്ശേരി: ഏറെ ചർച്ചയായ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ വികാര നിർഭരമായി പ്രതികരിച്ച് വിഷ്ണുപ്രിയയുടെ അമ്മ. “ഞാൻ 23 വർഷം പൊന്നുപോലെ കൊണ്ടു നടന്ന എന്റെ മോളാണ്, അവളെ നഷ്ടപ്പെട്ടതു തന്നെയാണ്. കുറ്റക്കാർക്ക് കനത്ത ശിക്ഷ തന്നെ കൊടുക്കണം”, വേറൊരു പെൺകുട്ടികൾക്കും ഇങ്ങനെ വരരുതെന്നും അമ്മ പ്രതികരിച്ചു.
ഇനി ഒരു അച്ഛനും അമ്മയ്‌ക്കും ഇങ്ങനെ സങ്കടപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ആയിരുന്നു സഹോദരിയുടെ വാക്കുകൾ. 2022 ഒക്ടോബർ 22 നാണ് പ്രണയപ്പകയുടെ പേരിൽ ശ്യാംജിത്ത് വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടുകാരെല്ലാം അടുത്തുളള തറവാട്ട് വീട്ടിൽ നടന്ന ചടങ്ങിന് പോയ സമയത്താണ് കൊലപാതകം നടന്നത്. അതുകൊണ്ടു തന്നെ കേസിൽ സാക്ഷികൾ ആരും ഉണ്ടായിരുന്നില്ല. എന്നാൽ ശ്യാംജിത്ത് വരുന്ന സമയത്ത് വിഷ്ണുപ്രിയ ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സുഹൃത്തിന്റെ മൊഴിയാണ് നിർണായകമായത്.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലാണ് കേസ് പരിഗണിച്ചത്. 49 പ്രോസിക്യൂഷൻ സാക്ഷികൾ, 40 തൊണ്ടി മുതൽ, 102 രേഖകൾ തുടങ്ങിയവ അനുബന്ധ തെളിവുകളായി കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. 29 മുറിവുകൾ ശരീരത്തിൽ വിഷ്ണുപ്രിയയുടെ ശരീരത്തിൽ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കിയ പ്രതി കൊലപാതകത്തിന് ശേഷവും വിഷ്ണുപ്രിയയുടെ ശരീരത്തിൽ പത്തോളം മുറിവുകൾ ഉണ്ടാക്കിയെന്നാണ് പോസ്റ്റുമോർട്ടത്തിൽ പറയുന്നത്.
പ്രതിയുടെ ക്രൂരമായ മനസാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. കൂത്തുപറമ്പ് മാനന്തേരി സ്വദേശിയാണ് ശ്യാംജിത്ത്.