മുംബൈ: വീണ്ടുമൊരു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് സാക്ഷിയായിരിക്കുകയാണ് മഹാരാഷ്ട്ര. എൻസിപി പിളർന്നതിന് പിന്നാലെ അജിത് പവാർ പക്ഷം എൻഡിഎയ്ക്കൊപ്പം ചേരുകയും മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ ഏറ്റെടുക്കുകയും ചെയ്തു. എൻസിപിയിലെ മുപ്പതോളം എംഎൽഎമാരുടെ പിന്തുണയോടെയാണ് അജിത് പവാറിന്റെ എൻഡിഎ പ്രവേശനം.
മുംബൈയിലെ ഔദ്യോഗിക വസതിയിൽ ഇതുസംബന്ധിച്ച രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ അജിത് പവാറും എംഎൽഎമാരും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ തന്നെ എൻസിപിയുടെ പിളർപ്പിനെക്കുറിച്ച് സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ അജിത് പവാറിന്റെ അട്ടിമറി നീക്കത്തിൽ പ്രതികരണം തേടാനെയെത്തിയ മാദ്ധ്യമപ്രവർത്തകരോട് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ പ്രതികരിച്ചത് ഇപ്രകാരമാണ്. ”തനിക്കൊന്നുമറിയില്ല..” എംഎൽഎമാരുമായി യോഗം ചേർന്നതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല. അദ്ദേഹത്തിന് ഇത്തരമൊരു കൂടിക്കാഴ്ച നടത്താനുള്ള അധികാരമുണ്ട്. പക്ഷെ യോഗത്തിന്റെ ഉദ്ദേശ്യം തനിക്ക് അറിവുള്ള കാര്യമല്ലെന്നും ശരദ് പവാർ പ്രതികരിച്ചു. അജിത് വിളിച്ചു ചേർത്ത യോഗത്തിൽ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേയും മുതിർന്ന എൻസിപി നേതാവ് ഛഗൻ ഭുജ്ബാലുമുണ്ടായിരുന്നു. അതേസമയം എൻസിപി സംസ്ഥാന അദ്ധ്യക്ഷൻ ജയന്ത് പാട്ടീൽ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
എംഎൽഎമാരുമായി യോഗം ചേർന്നതിന് പിന്നാലെ അജിത് പവാർ രാജ്ഭവനിലെത്തുകയും മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ആകെ മുപ്പതോളം എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിനൊപ്പമുള്ളതെന്നാണ് സൂചന. ഛഗൻ ഭുജ്പാൽ, ധനഞ്ജയ് മുണ്ഡെ, ദിലീപ് വാൽസെ പാട്ടീൽ എന്നിവരുൾപ്പെടെ അജിത്തിനൊപ്പമുണ്ട്. ഇതിൽ ഒമ്പത് പേർ മഹാരാഷ്ട്ര സർക്കാരിന്റെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെയാണ് എൻസിപി പിളർന്ന് അജിത് പവാർ പക്ഷം എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് എന്നുള്ളതും ശ്രദ്ധേയമാണ്.
Comments