മലപ്പുറം: മുണ്ടുപറമ്പിൽ ഒരു കുടുംബത്തിലെ നാല് പേരും മരിച്ച സംഭവത്തിൽ വില്ലനായത് ജനിതകരോഗമാണെന്ന സംശയം കടുക്കുന്നു. മൂത്ത കുട്ടിയ്ക്ക് ജനിതക രോഗമായ ഡുഷേൻ മസ്കുലർ ഡിസ്ട്രോഫിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇളയ കുട്ടിയ്ക്കും അസുഖത്തിന്റെ സാദ്ധ്യത കണ്ടെത്തി. ഇതോടെ ഇളയ കുട്ടിയുടെയും അമ്മയുടെയും ജനിതക പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് നാല് പേരും ആത്മഹത്യ ചെയ്തത്. സബീഷ്, ഷീന, മക്കളായ ഹരിഗോവിന്ദ്, ശ്രീവർദ്ധൻ എന്നിവരാണ് മരിച്ചത്.
രോഗത്തെ കുറിച്ചുള്ള മനോവിഷമം മൂലമാണോ നാല് പേരും ജീവനൊടുക്കിയതാണോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങളിലെ മാനേജർമാരായി പ്രവർത്തിക്കുന്ന ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളൊന്നും തന്നെ ഇല്ലന്നായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കണ്ണൂരിൽ ബാങ്ക് മാനേജറായി ചുമതലയേറ്റ ഷീന മുണ്ടുപറമ്പിലെ വീട്ടിൽ നിന്ന് സാധനങ്ങളെല്ലാം മാറ്റാനായി ഒരുക്കും പൂർത്തിയാക്കിയിരുന്നു. മൂത്ത കുട്ടിയുടെ സ്കൂൾ മാറ്റത്തിനുള്ള രേഖകളും ശരിയാക്കിയിരുന്നു. ഇതിനിടെയാണ് ഞെട്ടിച്ച് മരണവാർത്തയെത്തിയത്.
ഇന്ന് മുണ്ടുപറമ്പിൽ നിന്ന് തിരിക്കുമെന്നാണ് ഷീനയും ഭർത്താവ് സബീഷും അവരവരുടെ വീടുകളിൽ ഇന്നലെ വൈകുന്നേരം നാല് മണിയോടെ വീട്ടുകാരം അറിയിച്ചിരുന്നു. എന്നാൽ എട്ട് മണിയോടെ ബന്ധുക്കൾ വിളിച്ചപ്പോൾ ഇരുവരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ബന്ധുക്കൾ വിവരം മലപ്പുറം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തിയാണ് വീട് തുറന്ന് അകത്ത് കയറിയതും നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയതും. നാളെ രാവിലെ കോഴിക്കോട് വെസ്റ്റ്ഹിൽ ശ്മശാനത്തിലാണ് സംസ്കാരം.
Comments