തൃശൂർ: താൻ പ്രാഥമിക വിദ്യാഭ്യാസം നേടിയ സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് ആരംഭിക്കാൻ മുൻകൈ എടുത്ത കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബ് ഇന്ന് കേന്ദ്രമന്ത്രി വിദ്യാർത്ഥികൾക്കായി തുറന്നുനൽകിയിരുന്നു. ശേഷം പങ്കുവെച്ച ചിത്രങ്ങൾ റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. നമ്മുടെ യുവാക്കൾക്കിടയിൽ നവീന ആശയങ്ങൾ വളർത്തുന്നതിൽ അടൽ ടിങ്കറിംഗ് ലാബുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഇത് താങ്കൾക്ക് പ്രത്യേകത നിറഞ്ഞ നിമിഷമാണെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. മലയാളത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ദേശമംഗലം സ്വദേശിയായ രാജീവ് ചന്ദ്രശേഖറിന്റെ പ്രഥമ വിദ്യാലയമാണ് കുരിയച്ചിറ സെന്റ് പോൾസ് സ്കൂൾ. ഇന്ന് നടന്ന ചടങ്ങിൽ അദ്ദേഹം സ്കൂളിൽ പുതുതായി ആരംഭിച്ച അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൺസിലൂടെയായിരുന്നു കേന്ദ്രമന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
എന്റെ പ്രഥമ വിദ്യാലയമായ സെന്റ് പോൾസ് കുരിയച്ചിറയിൽ അടൽ ടിങ്കറിങ് ലാബ് സ്ഥാപിതമായതിൽ ഏറെ സന്തോഷം. രാജ്യത്ത് ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും സംരംഭകത്വത്തിന്റെയും സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത മുഖ്യ സംരംഭങ്ങളിലൊന്നാണ് എടി ലാബുകൾ. ഇന്ത്യയെ ന്യൂതന സാങ്കേതികവിദ്യ മേഖലയിൽ ഒന്നാമത് എത്തിക്കാനുള്ള യാത്രയിൽ യുവ ഇന്ത്യക്കാർ നിർണായക പങ്ക് വഹിക്കുമെന്നതിനാൽ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവ വഴി അവരെ കഴിവുള്ളവരായി സജ്ജമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി ട്വിറ്ററിൽ കുറിച്ചു.
2016 ലാണ് കേന്ദ്ര സർക്കാർ അടൽ ടിങ്കറിംഗ്ലാബ് പദ്ധതി ആരംഭിച്ചത്. വിദ്യാർത്ഥികളുടെ ശാസ്ത്ര, വിദ്യാഭ്യാസ അഭിരുചികൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ 722 ജില്ലകളിലെ 8700 സ്കൂളുകളിൽ അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്.
Comments