കാസർകോട്: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാലാവധി കഴിഞ്ഞ എലിപ്പനി പ്രിതിരോധ ഗുളിക നൽകി കാസർകോട് ആരോഗ്യവകുപ്പ്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കാലാവധി കഴിഞ്ഞ ഗുളികകൾ നൽകിയത്. 2023 മെയ് മാസത്തിൽ കാലാവധി കഴിഞ്ഞ ഗുളികകളാണ് ആരോഗ്യവകുപ്പ് വിതരണം ചെയ്തത്.
കാസർകോട് ആരോഗ്യവകുപ്പിന്റെ ലിഫ്റ്റ് തകർന്നതടക്കമുള്ള നിരവധി വീഴ്ചകൾ മുമ്പും പല തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. ആരോഗ്യ വകുപ്പ് നൽകിയ ഗുളികകൾ ചിലർ കഴിക്കുകയും ഇവർ ആശുപത്രിയിൽ തുടരുകയും ചെയ്യുന്നത് കൂടുതൽ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.
കാലാവധി കഴിഞ്ഞ ഗുളികകൾ ഫാർമസിയിൽ നിന്ന് മാറ്റി വെയ്ക്കണമെന്ന കർശന നിർദ്ദേശമുണ്ട്. എന്നാൽ അത് പാലിക്കുന്നതിലും ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത്. മഴക്കാലമാകുമ്പോൾ എല്ലാ തൊഴിലാളികൾക്കും പകർച്ചാവ്യാധി പ്രതിരോധ ഗുളികകൾ നൽകാറുണ്ട്. അത്തരത്തിൽ നൽകിയ ഗുളികകളാണ് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. എന്നാൽ ഡോക്ടർമാർ നിർദ്ദേശിച്ച ഗുളികയാണ് തങ്ങൾക്ക് നൽകിയതെന്നാണ് തൊഴിലാളികൾ പറയുന്നത്.
Comments